2016, ഡിസംബർ 11, ഞായറാഴ്‌ച


2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

എട്ടിന്റെ പണി

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 
എട്ടിന്റെ പണി
 ( ഒരു സുഹൃത്തിന്റെ ഏറ്റുപറച്ചിൽ)


കുറ്റിത്തലമുടി പറ്റയ്ക്ക് വെട്ടി,
ഒറ്റക്കൽ കമ്മൽ ഒറ്റയ്ക്കണിഞ്ഞ്,
വട്ടക്കഴുത്തിലായ് മാലയണിഞ്ഞ്,
മുട്ടോളമെത്തുന്ന കുപ്പായമിട്ട്.
വെട്ടിപിടിപ്പിച്ച പാച്ചപ്പ്ജീൻസും
കട്ടിയിൽ പൊക്കം പിടിപ്പിച്ച ഷൂസും
എല്ലാം ധരിക്കും പുരുഷാവതാരം
മെല്ലെ ചലിച്ചെന്റെ ചാരത്തു വന്നു
" പത്തിന്റെ നോട്ടുണ്ടോ നൂറിനായ്, ഹീ?
എത്തണം വേഗമെനിക്കൊരിടത്ത്!"
"എട്ടോളം കാണണം, പോരുമോ, ഹീഹീ"
ഒട്ടൊന്നിളിച്ചു ഞാൻ തട്ടിവിട്ടപ്പോൾ
ഒട്ടും മടിക്കാതെ നൂറു നീട്ടി, ...ഞാൻ
എട്ടും കൊടുത്തേ; ചിരിക്കാതെ നിന്നു.
പെട്ടെന്നുപോകാൻ തിരിയുന്ന നേരം
തട്ടിയെൻ തോളത്ത്, ചൊല്ലി പിന്നെ, ..ഹി
ഒട്ടും താൻ കരുതല്ലെ ലാഭമെന്ന്,
കിട്ടിയതിപ്പോൾ വെറും ദാനമാണ്
മുട്ടിവിളിക്കുന്ന യാചകർക്കായി
ഇട്ടിട്ടു പോകയീ ഇരുപതും നീ.

അന്നത്തെ നാൾ മുതൽ പാഠം പഠിച്ചു:
എന്നത്തെ സത്യവും രൂപമല്ലല്ലോ.

    - ജിയു കുറുപ്പ്

2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കടവിലെ കാഴ്ചകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 
കടവിലെ കാഴ്ചകൾ

ഒടുവിൽ തുഴഞ്ഞു നാമെത്തിയിക്കടവിലെ 
പടിയിലായ് തോണിയണച്ചു കെട്ടി
കടവിന്റെ മേലേ പടവിലേ കൽത്തറ
പ്പടിയിൽ  നമുക്കൊന്നു വിശ്രമിക്കാം.
അതിനുള്ള ഭാഗ്യം തരേണെമേ കാവിലെ
ഭഗവതീ ശരണമായ് നിൽക്കുകില്ലേ!
കുങ്കുമച്ചെപ്പും തുറന്നതിന്നുള്ളിലെ
അന്തിച്ചുകപ്പിന്റെ പൊട്ടുതൊട്ട്,
മുറ്റത്തെ വെണ്മണൽ കാൽനടപ്പാതയിൽ 
ചുറ്റും വിളക്കുകൾ കത്തിനിൽക്കും,
ദ്യോവിലെനീലിച്ച കാന്തിയിൽ കാണുന്ന 
കാവിൽ ഭഗോതിയെ മെയ്‌വണങ്ങാം.
കളകളം പാടുന്ന കല്ലോലമാടുന്ന
നിളയിലെ കാറ്റുമായ് സല്ലപിക്കാം.
പുഴയിലെപ്പാതയിൽ ഊന്നിച്ചലിക്കുന്ന
കഴുകോൾത്തോണികൾ എണ്ണിനിൽക്കാം
ഒഴുകുന്ന ആറിന്റെ ശോകനിശ്വസമാം
ചുഴികളെക്കണ്ടുനാം സഹതപിക്കാം.
കാടിന്റെ മാറത്തെ മുട്ടൻമരങ്ങളിൽ
കടപുഴകിയൊഴുകുന്ന വൻമരത്തിൽ
കളിയാത്രചെയ്യുന്ന, കാടിൻ മകളായ
കിളിയെയും കണ്ടൊന്നു കുതുകമേറാം
ഒരുനാളെയോർക്കുന്ന, ആറ്റിൽകളിക്കുന്ന
കരുമാടികുട്ടർക്ക് കൈയ്യടിക്കാം
മുഴുവൻ കുടുംബാംഗ മാലിന്യമൊക്കെയും
കഴുകുമാ അമ്മയ്ക്ക് കുശലമോതാം.

ദൂരെയായ് കാണുമാ തിരുമലക്കോവിലിൽ
തിരിദീപനാളം തെളിവതും മുമ്പ്
തിരയൊന്നും കാണാനരുതാതെ രാവിന്റെ 
തിരശീല താഴുന്ന മുമ്പുതന്നെ
ഒടുവിലെ കറ്റിരുൾ കാത്തിരിക്കാതെയാ
കടവും കടന്നേ തുഴഞ്ഞുപോകാം.



2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

തുള്ളിയിൽ തെളിയുന്നത്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.





തുള്ളിയിൽ തെളിയുന്നത്.



പെയ്തു തോരാത്തതാമെത്രയോ കൺകളിൽ
പയ്യെത്തുളുമ്പിത്തിളങ്ങുന്ന തുള്ളിയിൽ
ഒന്നുനോക്കീടുകിൽ കാണാം സമൂഹവും
പിന്നിലായേറെ വികലമാം ലോകവും.

ചെയ്തുപോരുന്നതാം പാപക്കറകളാൽ
ചെയ്തു തീരാത്തതാം ചിത്രം കണക്കെയും
അസ്ഥിവാരം പോലും ആകെ മറിഞ്ഞതാം
അസ്ഥിത്വമാവുന്നു നാടും നഗരവും
പ്രേമം പുരളാത്ത കലുഷിതമാനസർ,
പ്രേതം ഭരിക്കുന്ന ഭീകര ജീവികൾ,
കാപാലികർ, കൊലയാളികൾ, തീവൃമാം
കോപാകുലർ, കൊടുംകാമാന്ധരായവർ
ചെയ്തുകൂട്ടുന്നതാം പാപക്കറകളാൽ
ചെയ്തുതീരാത്തതാം ചിത്രമായ് ലോകവും
എന്തുുകൊണ്ടാണെന്ന കാരണം പണ്ട് നീ
ബന്ധുരം ചൊല്ലിയോ, രാമായണക്കിളീ?

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

രണ്ടാം ക്ഷേത്രപ്രവേശന സമരം: ശബരിമല: മലമുകളിൽ മുല്ലപ്പൂ വിപ്ലവം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 രണ്ടാം ക്ഷേത്രപ്രവേശന സമരം: ശബരിമല: മലമുകളിൽ മുല്ലപ്പൂ വിപ്ലവം.



ഇന്ത്യയിലെ 99.9 ശതമാനം ക്ഷേത്രങ്ങളിലും സ്ത്രീകളോട് ഒരു വിവേചനവും ഇല്ല. വിരലിലെണ്ണാവുന്ന അത്രയും ക്ഷേത്രങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാവാം. എന്നാൽ, മസ്ജിദുകളുടെ കാര്യമതല്ല. വ്യാപകമായ രീതിയിൽ അവ മുസ്ലീം സ്ത്രികളെ പലദൂരത്തിൽ അകറ്റി നിർത്തുന്നുണ്ട്. അവിടങ്ങളിൽ ഒരു വമ്പിച്ച 'ബൂർഖാ- തലേത്തട്ടം' വിപ്ലവം അരങ്ങേറുന്നതിന് സ്കോപ് ഉണ്ടുതാനും. എന്നാൽ ക്ഷേത്രപ്രവേശന വിഷയത്തിൽ ഇത്രയും ഹൈപ്,  ബഹളം ഉണ്ടാക്കുന്നത് മാധ്യമ അധികപ്രസരമാണ്.

പ്രത്യേകിച്ചും ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രികൾ പ്രവേശന സമരം എന്നു കൊട്ടിഘോഷിച്ച് ഒരു മുല്ലപ്പൂ വിപ്ലവത്തിന്‌വേണ്ടി സാരി മാറ്റി ചൂരിദാർ-കമീസ് ധരിച്ച് കച്ചകെട്ടി കല്ലും മുള്ളും പുല്ലാണേ ശരണം അയ്യപ്പാാ എന്നു വിളിച്ച് മലകേറണോ എന്ന് അവർ ഒരു വീണ്ടുവിചാരം നടത്തണ്ടതാണ്. അത്തരം വിവേകപൂർണ്ണമായ സമീപനം കേരളത്തിലെ പ്രഗൽഭരായ സ്ത്രീസമൂഹത്തിന് ഉണ്ടെന്നുള്ളതിന് തെളിവാണ് " കാത്തിരിക്കാൻ തയ്യാർ" (" Ready to wait") എന്ന സൈബർ പ്രസ്ഥാനം. കാത്തിരിക്കാൻ തയ്യാറല്ലാത്ത കൂടുതലും വടക്കേ ഇന്ത്യൻ സ്ത്രീവാദികളെ അവർ നന്നായി കഴിഞ്ഞ ദിവസം ടീവി ചനലിൽ പ്രതിരോധിക്കുന്നത് കണ്ടു. സബാഷ്, സഹോദരിമാരെ!

ശബരിമലയിൽ ആർത്തവ വിധേയരായ, പ്രത്യുല്പാദനക്ഷമരായ സ്ത്രികൾക്കുമാത്രമേ  സന്നിധാനത്തിൽ വിലക്കുള്ളു. അല്ലാത്തവർക്ക് കാത്തിരുപ്പ് വേണ്ട. അവർ പുരുഷ സമാനർ. ശ്രീകോവിൽ നടവരെ ചെന്ന് താണുവീണുകിടന്ന് തൊഴാം, തിരക്ക് അനുവദിക്കുന്നിടത്തോളം. ആർത്തവബാധിതർക്കും (രോഗമെന്ന് വിവക്ഷയില്ല) വിധേയർക്കും എന്തുകൊണ്ട് വിലക്ക് എന്നത് സംഗതമായ, ചോദിക്കേണ്ട, ചോദ്യമാണ്.  ഇതിന്റെ ഉത്തരം അറിയാത്തവരാണ് മുല്ലപ്പൂവ് സമരക്കാർ.

ഈശ്വര വിശ്വ്വാസത്തിലും ആരാധനയിലും വെറും പ്രാർഥനയിലും ഒക്കെ നിർണ്ണായക ഘടകവും ന്യായീകരണ ഘടകവും ഭക്തിയും വിശ്വ്വാസവുമാണ്.  ലോജിക്കിന്റെ ഇരുമ്പുലക്കയല്ല. അല്ലേയല്ല. നിങ്ങൾ ലോജിക്കിൽ തലവെച്ചാൽ വിശ്വ്വാസവും വരില്ല ഭക്തിയും തോന്നില്ല. കല്ലിന്റെ അകത്ത് ദൈവം കേറിയിരുന്നാൽ ശ്വാസം മുട്ടില്ലേ 'അച്ചാ' എന്നു പണ്ടത്തെപോലെ ചോദിക്കും. അതുപോലെ തന്നെയാണ് പലദൈവങ്ങളുടെ അസ്ഥിത്വവവും. അത്യാവശ്യത്തിന് ഒരു ദൈവം ധാരാളം മതി. പക്ഷെ പല രൂപഭാവങ്ങളിൽ അതിനെ സങ്കല്പിക്കാം. അപ്പോഴാണ് നമ്മുടെ ദൈവസങ്കല്പത്തിന് സമഗ്രത കൈവരിക . തൂണിലും തുരുമ്പിലും ദൈവത്തെ കാണാൻ  സാധിച്ചാൽ ഭക്തിയുടെ പരമകാഷ്ഠ ആയി. ലോജിക്കുകാരന്റെ ഉള്ളിലും അതാ ഇരിക്കുന്നു ദൈവം.
 അങ്ങിനെ എവിടെയെങ്കിലും ഒരു പ്രത്യേക ദൈവ സങ്കൽപത്തെ വിശ്വ്വാസി പ്രതിഷ്ടിച്ചാൽ ആ സങ്കല്പത്തിന് അയാളെ, അവളെ, സംബന്ധിച്ചിടത്തോളം മൂർത്തിമത്വവും വ്യക്തിത്വവും വരും. അത് ഒരു ദൈവതം ആകും അങ്ങനെ ഒന്നാണ് ശ്രീ അയ്യപ്പൻ എന്ന ദൈവതം. അയ്യപ്പ സങ്കല്പം നിത്യ ബ്രഹ്മചാരിയുടെ രൂപഭാവത്തിലാണ്. ആ ബ്രഹ്മചര്യത്തെ, നമ്മുടെ തന്നെ സങ്കല്പമായ ആ രൂപഭാവത്തെ, അവിഹിതമായി നകാരാത്മകമായി ബാധിച്ച് ആ സങ്കല്പത്തിനെ ഉടയ്ക്കുന്ന സാഹചര്യം നാം തന്നെ എന്തിന് ഒരുക്കണം? പുരുഷ ബ്രഹ്മചര്യോർജ്ജത്തെ എതിർദിശയിൽ   ധ്രുവീകരിക്കത്തക്കതാണ് പ്രജനനക്ഷമമായ സ്ത്രീലൈംഗികതയുടെ കാന്തശക്തി. മറിച്ചും. പുരുഷന്മാർ അയ്യപ്പനോട് ഐക്യദാർഢ്യം പാലിച്ച് 45 ദിവസത്തെ വൃതാനുഷ്ടാനത്തോടെയാണ് മലചവിട്ടുന്നത്. മലമുകളിൽ ബ്രഹ്മചര്യത്തിന്റെയും മനശുദ്ധിയുടെയും പരിസ്ഥിതി ചൂഴ്ന്ന് നിൽക്കയാണ്. അതിനെ ധ്രുവീകരിക്കാൻപോന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളതുകൊണ്ടാണ് പ്രജനനക്ഷമരായ സ്ത്രീകൾക്ക് വിലക്ക്. തനുമനശുദ്ധിക്കായി ചിലർ ഏതനും ദിവസത്തെ നിരാഹാരവൃതം എടുക്കാറുണ്ട്. അങ്ങനെയുള്ള ഒരാളിന്റെ മുൻപിൽ ആരെങ്കിലും സ്വാദിഷ്ടമായ ഭക്ഷണം നിരത്തി വൃതഭംഗത്തിന് ശ്രമിക്കുമോ. ആൾ നല്ല മനശ്ശക്തിയും നിശ്ചയദാർഢ്യവുമുള്ള വ്യക്തിയാണെങ്കിൽപോലും.

ഇനി സ്വല്പം നിയമവശംകൂടി പരിഗണിക്കാം. ഇങ്ങനെയുള്ള ഒരു ദൈവതം ഒരു നിയമാനുസൃതമായ വ്യക്തിയാണെന്നും വസ്തു,സ്വത്തുക്കൾക്ക് അവകാശിയാണെന്നും എന്നത് ബ്രിട്ടിഷ് ഭരണകാലത്തെ പ്രെവീകൗൺസിൽ മുതൽ സുപ്രീം കോടതി വരെ അംഗീകരിച്ചിട്ടുണ്ട്. സ്വത്തുക്കൾ നോക്കിനടത്താൻ "ഏറ്റവും അടുത്ത സുഹൃത്ത്" (best friend), മറ്റ് ചുമതലപ്പെട്ടവരുമാകാം. പ്രത്യേകിച്ചും ദൈവതം ബാലരൂപത്തിലുള്ളതെങ്കിൽ. രാമജന്മഭൂമി തർക്കത്തിലെ ഒടുവിൽ വന്നിരിക്കുന്ന വിധി ഈ ദൈവതവ്യക്തിത്വവും 'അടുത്ത സുഹൃത്ത്' തത്വവും ആശ്രയിച്ചുള്ളതാണ്. ബാലാവസ്ഥയിലുള്ള( രാംലല്ല) ശ്രീരാമന്റെ 'അടുത്ത സുഹൃത്ത്' എന്ന നിലയിലാണ്` മുൻ അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എൻ. ഭട്ട്‌ കേസ് ഫയൽ ചെയ്തത്.

അപ്പോൾ, ശബരിമല ക്ഷേത്രവും പരിസരങ്ങളും  അയ്യപ്പന്റെ ഗേഹംകൂടിയായ സ്വകാര്യ സ്വത്താണ്. അവിടുത്തെ നിയമങ്ങളും മര്യാദകളും ചിട്ടവട്ടങ്ങളും പാലിക്കാൻ എല്ലവരും ബാദ്ധ്യസ്ഥരാണ്. ഭരണഘടനയുടെ 14ആം വകുപ്പും പറഞ്ഞ് നിങ്ങൾക്ക് ഒരു വീട്ടിലോ, വനിതാ ഹോസ്റ്റലിലോ, വനിതാ ബോഗിയിലോ,
കമ്പാർട്ടുമെന്റിലോ,  ബസ്സിലോ കടന്നുകയറാൻ സാധ്യമല്ല. ഭരണഘടന അനുവദിച്ചിട്ടുള്ള ന്യായമായ നിയന്ത്രണമാണിത്, തുല്യതാ നിഷേധമല്ല.

അതുകൊണ്ട്, സഹോദരിമാരേ, അല്പം ക്ഷമിച്ച്, അല്പം കാത്തിരിക്കൂ; സമയമാകുമ്പോൾ ശ്രീകോവിലിന്റെ  അടുത്തുനിന്ന് മനസ്സ് നിറയെ ശ്രീഅയ്യപ്പസ്വരൂപം ദർശിച്ച് വണങ്ങാം. ആണുങ്ങൾക്ക് ഒപ്പം.
  


 





2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

മറുനിറങ്ങൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



മറുനിറങ്ങൾ



നിറങ്ങളുടെ മേൽ  നിങ്ങൾ സ്വന്തം
മറുനിറങ്ങൾ പൂശുന്നു, അതിന്മേൽ
മാരിവില്ല് സ്വയം വരച്ചുവെക്കുന്നു
വർണ്ണങ്ങളുടെ പൊടി വിതറുന്നു

ചക്രവാളത്തിന്റെ അപ്പുറത്തുനിന്ന്
ചണ്ടവാതത്തിന്റെ സിംഹഗളമേറി
 മിന്നൽ ശൂലവുമേന്തി മഴദേവത
മാനത്തിറങ്ങുന്നു, മേഘഗർജ്ജനം,
 താണ്ഡവം, സർവ്വം ഒടുങ്ങുമ്പോൾ
വിരിക്കുന്നു വെള്ളയുടെ വിതാനം

ചക്രവാളത്തിന്റെ അപ്പുറത്തുനിന്ന്
ദിഗ്‌ദേവത പ്രകാശതാലങ്ങളേന്തി
വസന്തത്തിന്റെ വർണ്ണവാങ്മയങ്ങൾ
വാരിവിതറുന്നു, അവ മാരിവില്ലാകുന്നു

മഴയിലലിയാത്ത, കാറ്റിലകലാത്ത
സത്യങ്ങളുടെ മുത്തുകൾ അതിരിട്ട
വജ്രങ്ങൾ, വരക്കാതെ, പതിക്കുന്നു
ചാർത്തുന്നു കാലത്തിന്റെ ഗളത്തിൽ






.

2016, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഒരു പഴയ ബാഗേജ്.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ഒരു പഴയ ബാഗേജ്.




 പാടാൻ തുടങ്ങിയ പാട്ടിൻവരികളെ
പാടേ വിഴുങ്ങി ഞാൻ കണ്ണുതള്ളി

പണ്ടത്തെ പൈങ്കിളി പ്രേമകഥയിലെ
മൊഞ്ചത്തിയല്ലിയെൻ മുന്നിൽ നില്പൂ!

വമ്പത്തി,താനോ കോളേജ് ബ്യൂട്ടിയാണെന്ന
തണ്ടത്തി; എത്രയോ കൂവി ഞങ്ങൾ!

ഊളസംഘത്തിനെയൊട്ടുമേ കൂസാതെ
ആളുകാണിച്ചവൾ, തോറ്റു ഞങ്ങൾ.

പിന്നെയോ സൗഹൃദ പട്ടുറുമ്മാലുകൾ
തുന്നി സമ്മാനമായ് തന്നുവല്ലൊ

തോറ്റുനിലംപരിശായൊരാക്കൂട്ടത്തി-
ലൊറ്റയ്ക്കൊരാളെ നീ നോക്കിവെച്ചു.

വശ്യം കളിച്ചും കുഴഞ്ഞും രസിച്ചും, അ-
വശ്യം പിന്നെ ശാസിച്ചുനോക്കിയും, 

ആരുടെമുന്നിലും വായാടിയായ നീ
ക്രൂരമായെന്നെയവഗണിച്ചു.

ഭീരുവാകുന്നതോ മൂകയാകുന്നതോ! 
തീരെ തിരിയാതിരുന്നിതന്നാൾ

ദൂരെ നീളത്തിലക്കോറിഡോർ ചെന്നങ്ങ്
തീരവേ നീയോ തിരിഞ്ഞുനോക്കും 

സുറുമതേക്കാത്തൊരാക്കൺകളിൽ
വെറിപുരണ്ടതോ, പ്രേമവായ്പോ?

ചകിതമാനസനായി ഞാൻ രാത്രിതൻ
പകുതി നിദ്രാവിഹീനനായി.

പാതിരിയച്ചന്റെ യാസുരതാടിയെ
പാതിരാവിലും പാർത്തോരു നാൾകൾ!

"അച്ചൻ വിളീക്കുന്നു", ആ രണ്ടു വാക്കുകൾ
ഉച്ചത്തിലെന്റെ മിടിപ്പുകൂട്ടി.

************

ആലയഘണ്ടാനിനാദങ്ങൾ പിന്നെയും
ആലപിച്ചല്ലോ പല വട്ടവും

"അച്ചൻ വിളിക്കുന്നു" കേട്ടു ഞാനൊരുനാൾ,
ഉച്ചം മിടിക്കും കരളുമായി

ചെന്നു ഞാൻ, പാതിരിയച്ചൻ ചിരിക്കുന്നു!
" വന്നുവോ, ഈ കത്തു വാങ്ങിക്കുക

ഞങ്ങളെയൊക്കെ ക്ഷണിച്ചു; നിനക്കിതാ
വാങ്ങുക, എന്നെയേല്പിച്ചതെന്തോ!"

തീർത്തും അടക്കിയ ശ്വാസത്തെ വിട്ടു ഞാൻ
കത്ത് തുറന്നൂ; പിന്നാമ്പുറത്തായ്

കുത്തിക്കുറിച്ചിരിക്കുന്നു:
      "പോകുന്നു ഞാൻ,
      എത്രയും പേടിച്ച ദുസ്വപ്നമോ
      എത്തി യാഥാർഥ്യമായ്,
      വരൻ ദുബായിയിൽ,
      എത്തേണ്ട നീ, വന്നാലെനിക്കെന്നെ
      നിർത്തുവാനാവില്ല, എന്തുമേചെയ്യിടും.
      ആർക്കും കൊടുത്തില്ല കൂട്ടുകാർക്കായ്
      നിനക്കായിമാത്രം!.. നിനക്കായിമാത്രം!
      നിനക്കായ് നേരുന്നു നന്മയെന്നും!!"

*********

പൊട്ടിച്ചിരിയൊന്നു കേട്ട് ഞാൻ ഞെട്ടിയോ,
പൊട്ടിച്ചിരിപ്പവൾ, കൈനീട്ടിയും,

എങ്ങിനെയുണ്ട് ഹായ് ഓൾഡ്മാൻ, തീരെ
യങ്ങിനെത്തന്നെ താൻ, ക്ഷേമമല്ലേ?

ചുറ്റിത്തിരിഞ്ഞൊന്നു നോക്കവേ ഓരമായ്
പറ്റിനിൽക്കുന്നൂ മുട്ടാളമക്കൾ

ബാഗേജിനെക്കാൾ വലിപ്പം, പഴേകാല
ബാഗേജ് ജീൻസിൽ ഞെരിഞ്ഞു നില്പൂ

കൈകളെകൂട്ടിപ്പിടിച്ചും കുലുക്കിയും
തോളെല്ലു തീരെതകർക്കും ഇവൾ

അവൾ തന്നെയെന്നോ? പഴേകാല വേദീ
യവനികയിതാ വീണുവെന്നോ?

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ശാക്തിക സ്ത്രീവാദം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 ശാക്തിക സ്ത്രീവാദം





 “ദി ബ്യൂട്ടി മിത്ത്‌ “എന്ന പ്രശസ്തകൃതിയുടെ രചയിതാവായ നയമി വൂൾഫിന്റെ പുതിയ കൃതിയാണ്.“ഫയർ വിത്ത്‌ ഫയർ” .    സ്ത്രീവാദത്തിന്റെ രണ്ടാം തരംഗമെന്ന് വിശേഷിക്കപ്പെടുന്ന  'ഇരയുടെ ഫെമിനിസത്തെ' വിമർശന വിധേയമാക്കുന്നതോടൊപ്പം  ഈ പുസ്തകം 'പവര്‍ ഫെമിനിസം' എന്ന ഒരു മൂന്നാം തരംഗത്തിന്റെ വക്താവായും വരികയാണ്.

 ഇരയുടെ ഫെമിനിസം സ്ത്രീയെ നന്മയുടെയും പുരുഷനെ മൃഗീയതയുടേയും പ്രതീകമായി കാണുന്നു എന്നാൽ രണ്ടും ചേർന്ന സ്വഭാവം ഇരുവരിലുമുണ്ട്‌. സ്ത്രീപീഡനത്തെപ്പറ്റി ഇരയുടെ ഫെമിനിസം ആകുലമാണ്. സ്ത്രീയുടെ വൈകാരികതയിലാണ്‌ ഇരയുടെ ഫെമിനിസം ഊന്നുന്നത്‌. എന്നാൽ അവളുടെ യുക്തിബോധവും വൈകാരികത പോലെതന്നെ പരിപോഷിപ്പിക്കപ്പെടണം. ഇരയുടെ ഫെമിനിസം സ്ത്രീകളുടെ ആത്മത്യാഗത്തിനുള്ള കഴിവിനെപ്പറ്റി പറയുമ്പോൾ, അവളുടെ മഹത്വാകാംക്ഷയാണ്‌ ശക്തിയുടെ ഫെമിനിസം ചൂണ്ടിക്കാട്ടുന്നത്‌. ഒരു മനുഷ്യാവകാശ പ്രസ്ഥാനം കൂടിയാണ്‌ ഫെമിനിസം. ചിലരുടെ തെറ്റിന്റെ  പേരിൽ പുരുഷവർഗ്ഗത്തെ ഒന്നടങ്കം പഴിക്കുന്ന നിലയിലേക്ക്‌ സ്ത്രീവാദം താഴരുത്. ഫെമിനിസത്തിന്റെ ഒന്നാം തരംഗം പുരുഷന്മാരെ അകറ്റി നിർത്തുകയോ ശത്രുക്കളായി കരുതുകയോ ചെയ്യാതെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ സമരത്തിലെ പങ്കാളികളാക്കിയിരുന്നു. സ്ത്രീ, സ്വന്തം സ്വാതന്ത്ര്യത്തേക്കാൾ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുകയും . അതുകൊണ്ടുതന്നെ  സ്വയം നിർണയത്തേയും  എന്തിന്‌  അസൂയയുണർത്തുന്ന വിജയങ്ങളെപ്പോലും ഭയപ്പെടുന്നു എന്നും അത്തരം ഭയങ്ങളിൽനിന്ന് മുക്തമാകണ്ടതുണ്ടെന്നും ശഠിച്ചിരുന്നു, .

 ഇരയുടെ  തോൽവിയുടെ കയങ്ങളിൽ അഭിരമിക്കുന്ന ഫെമിനിസത്തിൽനിന്ന് ശക്തിയുടെ,  ഫെമിനിസത്തിലേയ്ക്ക്‌ സ്ത്രീകൾ പുരോഗമിക്കേണ്ടതുണ്ട്.  ജയിക്കാനുള്ള അഭിനിവേശമാണ് ഇന്നത്തെ സ്ത്രീക്ക്‌ വേണ്ടത്‌ പുരുഷാധിപത്യത്തിന്റെ ഭാഷ പണത്തിന്റെയും അധികാരത്തിന്റെയും ഭാഷ. അവരോട് ആഭാഷയിൽ തന്നെ സംസാരിക്കണം.
എന്നാൽ ആ ഭാഷയെ കാര്യങ്ങളുടെ  സങ്കീർണത മനസിലാക്കി കൂടുതൽ സൂക്ഷ്മമാക്കണം  സാമ്പത്തിക സ്വാതന്ത്ര്യമാണ്‌ സ്ത്രീക്ക്‌ ഏറ്റവുമാദ്യം വേണ്ടത്‌.
മുമ്പ്‌ ഭർത്താക്കന്മാരിലൂടെ നേടിയിരുന്ന വിജയം ഒറ്റയ്ക്ക്‌ നേടാൻ ഇന്നത്തെ സ്ത്രീ കൊതിക്കുന്നു. സ്ത്രീയുടെ ലൈംഗികത തെറ്റായി ചിത്രീകരിക്കപ്പെടുമ്പോൾ സ്വന്തം ലൈംഗിക  എന്തെന്ന്‌ സ്ത്രീകൾ ലോകത്തോട്‌ പറയണം- ഉഭയസമ്മതത്തോടെയുള്ള മുതിർന്ന സ്ത്രീ പുരുഷന്മാരുടെ ലൈംഗികവേഴ്ചയിൽ പവർഫെമിനിസത്തിന്‌ പരാതിയില്ല. മനസും ആത്മാവും പലതരം വിശപ്പുകളുടെ ഇടമായ ശരീരവും എല്ലാമുള്ള, സ്ത്രീകൾ ആ ത്രിമാനങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. സ്ത്രീപീഡനത്തേയും പുരുഷാധിപത്യ പ്രവണതകളേയും പറ്റി മാത്രം ചർച്ച ചെയ്ത്‌ സ്വൽപം ഇരുണ്ടു പോകുന്നുണ്ടോ ഫെമിനിസം?

സ്ത്രീകൾ ഫെമിനിസ്റ്റുകളാവാൻ മടിക്കുന്നത് എന്തുകൊണ്ട്? ഫെമിനിസത്തിന്റെ ചില കടുംപിടുത്തങ്ങൾ അവരെ അകറ്റുന്നുണ്ടോ?  സ്ത്രീവാദം ഉത്തരം കാണണ്ടതുണ്ട്.
 ബാല്യത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോളം തന്നെ കാടത്തമുള്ളവരാണ്‌. എന്നാൽ പിന്നീട് മാറുന്നു; അവൾ ആശ്രിതത്വവും  സംരക്ഷയും ശ്രദ്ധ കിട്ടുന്നതും  കുട്ടിത്തരവും  ഗൗരവരാഹിത്യവും ജീവിതത്തിൽ വലിയ നിർണ്ണങ്ങളില്ലാത്ത അവസ്ഥയും ആഗ്രഹിക്കുന്നു. എങ്കിൽ വ്യക്തിത്വരൂപീകരണം സാധ്യമാവില്ലെന്ന് പക്ഷെ അറിയുന്നില്ല. അവൾ അധികാരത്തെ ഭയപ്പെടുന്നു. അതിന്റെ ഒരു കാരണം അതിന്റെ മോശമായ ഉപയോഗം മാത്രമേ പൊതുവേ  അവൾ കണ്ടിട്ടുള്ളൂ എന്നതാണ്‌. അതിനെ നീതിബോധത്തോടെ ഉപയോഗിക്കാനാവും എന്നവൾ മനസിലാക്കണം.  അതുപോലെതന്നെ, വ്യക്തിബന്ധങ്ങൾക്ക്‌ നൽകുന്ന അമിതപ്രാധാന്യം സ്ത്രീക്ക്‌ സംഘടനാപ്രവർത്തനവും ബുദ്ധിമുട്ടുള്ളതാക്കുന്നു. ഒരു സംഘത്തിലെ ചില വ്യക്തികളെ ഇഷ്ടപ്പെടാത്തതിനാൽ അതിൽ നിന്നവൾ അകലാൻ പാടില്ല. വ്യക്തിപരമായ അടുപ്പമില്ലാതെതന്നെ, കൂട്ടായി പ്രവർത്തിക്കാനുള്ള ശേഷി ആർജ്ജിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഫെമിനിസത്തെ പരിഹസിക്കുന്നത് നേരിടാനും, ജനപ്രിയ മാധ്യമങ്ങളെ പുശ്ചിക്കാതെ അവയിൽ നിന്ന്‌ ഒരു ശ്രേഷ്ടഭാവത്തിൽ മാറി നിൽക്കാതിരിക്കാനും പുതിയ ഫെമിനിസ്റ്റുകൾ ശ്രദ്ധിക്കണം.

 ഫെമിനിസ്റ്റ്‌ ചിന്ത മനുഷ്യാവകാശ പ്രശ്നമായിക്കൂടി ഉന്നയിക്കപ്പെട്ടെങ്കിലും, അത് ഒരു  പ്രത്യേക വിഷയവും ഭാഷയായും മാറി അക്കാദമിക ലോകത്തേയ്ക്ക്‌ പിൻവലിയുകയാണുണ്ടായത്‌. ഇത്‌ ഒരു ദുരന്തമായി. ഫെമിനിസവും സാധാരണ സ്ത്രീകളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരായിത്തീർന്നു എന്ന ദുരന്തം.  ഫെമിനിസ്റ്റ്‌ ബുദ്ധിജീവികൾ നിസാരമായിക്കാണുന്ന വനിതാ മാസികകളിലെ ശുഭപ്രതീക്ഷയും മാറ്റത്തിലുള്ള അചഞ്ചലവിശ്വാസവും ഒരു വശത്ത്‌; ഫെമിനിസ്റ്റ്‌ സിദ്ധാന്തത്തിന്റെ വ്യക്തമായ രാഷ്ട്രീയവിശകലനങ്ങളും ഫെമിനിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനമികവും മറുവശത്ത്‌, ഇങ്ങനെ ചേരിതിരിയാതെ, ഇവയെല്ലാം ഒന്നിപ്പിച്ച്‌  ഒഴുകുമ്പോഴേ കൂടുതൽ സ്ത്രീകളെ ആകർഷിക്കാൻ ഫെമിനിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ സാധ്യമാകൂ.

  


2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

7 ഹൈകു കവിതകൾ (തുടർച്ച 5 )

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


7 ഹൈകു കവിതകൾ (തുടർച്ച 5 ) 


[ തനത് സാമ്പ്രദായിക (traditional) ജാപ്പനീസ്  ഹൈകു രീതി അവലംബിച്ച് രചിക്കുന്നവ: അതായത്, 5-7-5 അക്ഷര ക്രമത്തിൽ 3 വരികൾ; (-) കിരേജി ഇട്ട് വേർതിരിച്ച മൂന്നാമത്തെ വരിയിൽ സ്വതന്ത്ര ആശയം; ഋതു സൂചന. തനത് ഹൈകു രൂപകല്പനാ വിവരണത്തിന്, കാണുക എന്റെ ആദ്യ ഹൈകു രചന:  http://jeeyu.blogspot.in/2013/10/7.html]






                                              1. സാഹിതി
                                
                                   സാഹിതീ വർഷം           
                                   പ്രപഞ്ച വാങ്മയമോ -
                                   വിപഞ്ചികകൾ!

                                              2. ഓർമ്മ
                             
                                   ഓർമ്മ ചീയാതെ
                                   കാലപ്പഴക്കം ഉപ്പിൽ -
                                   പൂത്ത മാവുകൾ.

                                              3. മീൻമോഹം
                                 
                                   പൊന്മാന്റെ ഭംഗി
                                   നോക്കിയ മീനോ കൊക്കിൽ -
                                   ജലത്തിൽ മേഘം.

                                             4. അണ്ണാൻ 
                                
                                   അണ്ണാൻ ചിലച്ച്
                                   കുത്തനെ കീഴോട്ടേക്ക് -
                                   മരം നിവർന്ന്.

                                             5. മഴക്കുഴി 
                                 
                                   അലയിളക്കാൻ
                                   കൊതിച്ച് മഴക്കുഴി -
                                   കുതിക്കും മാക്രി.

                                            6. നിഴൽ
                                 
                                   എന്നെക്കാൾ നീണ്ട
                                   നിഴൽ എനിക്കുവേണ്ട -
                                   വെയിൽ ചിരിച്ച്.

                                 
                                           7. ഇലയോട്
                                 
                                   പൂ ഇലയോട്
                                   മുഖം മറയ്ക്കാതെന്ന്  -
                                   ആടും ചില്ലകൾ
                                 
                                 

2016, ജൂലൈ 30, ശനിയാഴ്‌ച

പ്രണയിനിക്കൊരു ഗീതം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 പ്രണയിനിക്കൊരു ഗീതം



പ്രണയിനീ നീ പറയുമപ്പൊൻ
പ്രണയകാല സ്മരണകൾ

കഴിഞ്ഞ കാല സ്മൃതിദളങ്ങൾ
കൊഴിഞ്ഞുപോകാ പൂക്കളാകും

ഹരിതകോമള ശാദ്വലങ്ങൾ
അതിരുകാണാ സാഗരങ്ങൾ,

അതി വിദൂര നഗരഭംഗി
അതിവിശാല രാജവീഥി,

അഭ്രപാളിയിലെന്നപോലതി-
ശുഭ്രശോഭപരത്തിനിൽക്കും,

ഹൈമഭുതലയുന്നതങ്ങൾ
സൗമ്യനീലജലാശയങ്ങൾ,

ഇവയെയൊക്കെ തഴുകിവീശും
അനിലഗന്ധം ആസ്വദിച്ചും

സ്ഫടിക ശീതള മന്ദിരങ്ങൾ,
നടനനാട്യ മേളനങ്ങൾ,

അന്തർരാജ്യ സമ്മേളനങ്ങൾ,
പങ്കെടുത്തെൻ പ്രഭാഷണങ്ങൾ,

ഉയരും കര ഘോഷണങ്ങൾ,
പകരു‌മാത്മഹർഷ വേള!

ഒന്നുകൂടിയുരുമ്മിനിന്നും
ഒന്നുകൂടി നീ അയവിറക്കെ,

മുരളിയൂതും കണ്ണനായ് ഞാൻ
അരുകിൽ നീയോ രാധയായി

മധുരഗീതം മാധവന്റെ
അധരചുംബിത രാഗമായ്

ഒഴുകിവീഴും വേണുനാദം
തഴുകി നാമാം യുഗ്മഗാനം!












2016, ജൂൺ 28, ചൊവ്വാഴ്ച

അഴകിൻ ചിമിഴുകൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 അഴകിൻ ചിമിഴുകൾ






 മാരിവില്ലിൻ മനോഹാരിത
ചാരുവാം നയനചാരുത

മാനവിതാനം മുറ്റുന്നതേക്കാൾ
മാനിപ്പുനിൻ ക്ഷണികത ഞാൻ

വാനിൻ വർണ്ണ സൗഭാഗ്യമായി
മാനിപ്പുനിൻ അസുലഭത

ഞെട്ടിക്കുന്ന കടുംതുടി കൊട്ടി
തട്ടു തകർക്കും മേഘനിനാദം

ഒട്ടുശമിക്കും നിശ്ശബ്ദതയിൽ
പാടും കിളിയേ സ്നേഹിപ്പൂ ഞാൻ

കാടിൻ മാറത്തുഗ്രം താണ്ഡവ
മാടും ചുഴലിക്കാറ്റേ വെല്ലും

കാട്ടുവല്ലരി യിളംകൈകൾ
നീട്ടിയാടുന്നൂ, മതിപ്പൂ ഞാൻ

സൂരതേജസ്സോ ചിരദീപം
പാരിൻ രക്ഷക,നെന്നാകിലും

രാവിലെരിയും തിരിദീപ
മൊന്നായിടും മാനിപ്പതീഞാൻ.

സാഗരമപാര,മിക്കാണും
ജഗത്തിന്നാധാരമെങ്കിലും

ആയിരം പൂവിരിയും ചെറു
താമരക്കുളം മാനിപ്പുഞാൻ

പാറിപ്പായും ഭ്രമരങ്ങൾ പോ-
ലേറെക്കാണുന്ന വൻബോട്ടുകൾ

ചീറിപ്പോവുന്ന കായൽപ്പരപ്പിൽ
മാറിച്ചരിക്കും ചെറുതോണി

തുഴയുന്നപോക്കിൽ പുറകേ
ഒഴുകും തുഴച്ചാൽ മതിപ്പേൻ

ചെറുതല്ലയൊന്നുമേ, ലോകം
വലുതെന്നുമാത്രം, ചെറുതിൽ

അടങ്ങും അഴകിൻ ചിമിഴിൽ
തുടങ്ങും വലുതിൻ വലിപ്പം!

2016, മേയ് 24, ചൊവ്വാഴ്ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: ആമ്പൽക്കടവിലെ വിമാനനൗക

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ആമ്പൽക്കടവിലെ വിമാനനൗക



‘അല്ലിയാമ്പൽ കടവി’ലെത്തി
    കിടക്കുന്നൂ നമുക്കുള്ള
പള്ളിയോടം, പണ്ടുകണ്ട
    കൊതുമ്പൂവള്ളം!
മെല്ലെമെല്ലെ ഊന്നിയൂന്നി
സഞ്ചരിച്ചൊരു കൊച്ചുവള്ളം
മിന്നൽപോലിനി പായുമല്ലൊ
    ഇന്ത്യസാഗര വൻപരപ്പിൽ!!
ചെന്നുകണ്ട് തിരിച്ചെത്തും
    അന്യഗോള വിമാനനൗക
എന്നുമെന്നും വിഹായസ്സിൽ
 ഊന്നിയൂന്നി തിളങ്ങട്ടെ!!

2016, മേയ് 23, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: കാരസ്കരത്തിൻ കുരു

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


കാരസ്കരത്തിൻ കുരു



കാരസ്കരത്തിൻ കുരു
പാലിലിട്ടാൽ
കാലാന്തരേ കയ്പ്
ശമിപ്പതുണ്ടോ?

കമ്മൂണിസത്തിൻ കുരു
ക്ലിഫൗസിലിട്ടാൽ
അമ്മാത്രയിൽ കയ്ചു
കുഴഞ്ഞു വീഴും

കാലാവധിക്കായ്
കാത്തിരിക്കേണ്ട നാം
കാണുന്നകാര്യം
പറയേണ്ടതുണ്ടോ

നാനാവിധത്തിൽ
അരിവാൾ ചുഴറ്റി
ഓരോ വധത്തിൻ
രുധിരത്തിലാഴ്ത്തി

ദുരുതത്തിലേറ്റും
ഭരണത്തിലെന്ന്
പരമാവധിയ്ക്കും
പരമാർത്ഥമല്ലേ?

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: ഒരു തെക്കൻ വീരഗാഥ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.




ഒരു തെക്കൻ വീരഗാഥ



ഒന്നാനാം കുന്നിലേ കോട്ട കാണാൻ
ഒന്നിങ്ങുവന്നോട്ടെ മാളോരെ
പാടില്ല പാടില്ല എന്നു കാട്ടി
പത്തി വിടർത്തിയ കൈപ്പത്തി്!
ഒന്നാനാം കുന്നിലേ കോട്ട കാണാൻ
ഒന്നിങ്ങുവന്നോട്ടെ സോകാക്കളേ
പാടില്ല പാടില്ല പണ്ടേ ഞങ്ങൾ
ചാടിപ്പിടിച്ച ചെങ്കോട്ടയല്ലേ?

..... മട്ടു മാറി.........
എങ്കിലോ ഞങ്ങൾക്ക് വന്നേപറ്റൂ,
അങ്കം ജയിച്ചവരല്ലേ ഞങ്ങൾ!
നേരിൽ തടുക്കുവാനാകുമെങ്കിൽ
നേമത്ത് കാണാം, മാറി നിൽക്ക്
വെട്ടൊന്നുമാത്രം,അമ്പത്തൊന്നു വേണ്ട,
വെട്ടിയ വാഴപോൽ വീണിതോ നീ
ആന്റണി ഓടുന്നു ദില്ലി പൂകാൻ
പടയണിയൊക്കെ കഴിഞ്ഞിതല്ലൊ
ഒന്നാനാം കുന്നിലെ കോട്ട വാഴാൻ
വന്നിടും;
പത്തിയും വാളും വലിച്ചെറിയും.

2016, മേയ് 21, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: അച്യുതാനന്ദം പാന

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ: അച്യുതാനന്ദം പാന




അച്യുതാനന്ദം. പാന


തൊണ്ണൂറ്റിരണ്ട് വയസ്സുള്ളൊരാശാൻ
കണ്ണാടിനോക്കിചമയമിട്ടു,
മൂക്കിലെ പല്ല് പിഴുതെറിഞ്ഞു,
മുഖ്യന്റെ ആസനം നോക്കിഗ്ഗമിച്ചു
കൈതാങ്ങി യെച്ചൂരി കൊണ്ടുനട,ന്നു
വഴിയായവഴിഎല്ലാം വെചുപിടിച്ചു,
പടിയെല്ലാം ചാടിക്കടന്നിതാശാൻ
പടയശ്വമെന്നല്ലൊ യെച്ചൂരി ചൊന്നു
ഒടുവിലെ പടവും കടന്നിതാശാൻ

..... അപ്പോൾ.....

നടുവിലായ്കാണും കസേരതന്നിൽ
മരുവിന്നിതപ്പോൾ പിണറായി ആശാൻ!
തുണയായി നില്പതോ യെച്ചൂരി മാന്യൻ!!
വീണില്ലയാശാൻ തൊട്ടടുത്തുള്ളതാം
തൂണിൽ പിടിച്ചു വീഴാതെ നിന്നു.
എന്തോപിറുപിറുത്തിങ്ങുപോന്നു,
അന്തവും കുന്തവുമില്ലാതെ നിന്നു.

വയലായ വയലെല്ലാം വെള്ളം കരേറി
പുഴയായ പുഴയെല്ലാം തൊണ്ടടുക്കും
കയറിന്റെ നാട്ടിലെ തന്റെ വീട്ടിൽ
കയറി മുൻ വാതിൽ അടച്ചിരുന്നു


അച്ചുതം മാധവം ഗോവിന്ദനില്ലാതെ
സച്ചിനാനന്ദമേ തിരുവോന്തരം!

2016, മേയ് 20, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യ കമെന്റുകൾ: താമര മനോഹരം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


അഘോരം: രാഷ്ട്രീയ കാവ്യ കമന്റുകൾ:

 താമര മനോഹരം!






 ഈ മനോഹര തീരേ
ഈശ്വരൻ തന്റെ തീരേ
തൂമയിൽ വിരിഞ്ഞല്ലോ
താമര മനോഹരം!

ആയിരം ദളങ്ങളാൽ
സുരതേജസ്സും ചൊരി-
ഞ്ഞാടിടും ഐശ്വര്യത്തിൻ
നാളുകൾ നൽകിക്കൊണ്ട്

ചാരുവാം മലയാളം
കോമളം സസ്യശ്യാമം
ഭാരതനവോത്ഥാന
ഭാഗമായ് കഴിഞ്ഞല്ലോ!!
 

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ജെഎൻയുവിലെ മഹിഷാസുരമക്കൾ.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 ജെഎൻയുവിലെ മഹിഷാസുരമക്കൾ. 





മഹിഷാസുരനെ അനാര്യരും അവർണ്ണരുമായ വിഭാഗത്തിന്റെ പ്രതിപുരുഷനായും ആര്യമേധാവിത്വത്തിന്റെ രക്തസാക്ഷിയായും സങ്കല്പിച്ചു പ്രതിഷ്ടിച്ച് ഒരു സ്മരണാദിനം ആചരിക്കുന്നത് ഏതാനും വർഷങ്ങൾക്ക്മുമ്പ്മാത്രം തുടങ്ങിവെച്ച ഒരു പ്രസ്ഥാനമാണ്. ആദ്യമായി 2011ൽ ജെഎൻയുവിലെ അഖില ഇന്ത്യൻ പിന്നോക്കവിദ്യാർത്ഥി ഫോറം ആണ് ഇങ്ങനെയൊരു ആചരണത്തിനു തുടക്കം കുറിച്ചത്. ഇതേതുടർന്ന് പലയിടത്തും ദിനാചരണങ്ങൾ നടത്തപ്പെട്ടു.  പശ്ചിമ ബെംഗാളിൽ എല്ലാ ശരദ്പൂർണ്ണിമ ദിവസവും ഇപ്പോൾ ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.

ഛാർഖണ്ടിലെ അസുർ ഗോത്രവർഗ്ഗക്കാർ, മറ്റു പ്രദേശങ്ങളിലുമുള്ള സന്താൾ, ഭിൽ. യാദവ്, കുഷ്വഹ, കുംഹർ തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങളും മഹിഷാസുരനെ അവരുടെ പുരാതന പൂർവികനായി കാണുന്നു. ആരാണ്, ആയിരുന്നു, ഈ അസുരന്മാർ? പുരാചരിത്ര-ഭാഷാശാസ്ത്രപരമായി അന്വേഷിച്ചാൽ അറിയാൻ കഴിയുന്നത്, അസ് എന്ന സംസ്കൃതമൂലത്തിന്റെ തദ്ഭവമായ  ആത്മീയസ്വരൂപം, അമാനുഷൻ, അമേയൻ,സത്ത,ദിവ്യൻ എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്നവരുടെ കൂട്ടം, വർഗ്ഗം, എന്ന് ധരിക്കാം. ഇവരിൽ സത്തുക്കളും അസത്തുക്കളും ഉണ്ടായിരുന്നു. ആദിവേദകാലങ്ങളിൽ ഇവരെ സത്തുക്കളായിമാത്രം കരുതുന്നെണ്ടെങ്കിലും അനന്തരവേദകാലങ്ങളിൽ അസത്തുക്കളായി പരാമർശിക്കപ്പെടുകയും സത്തുക്കളെ വേർതിരിച്ച് പ്രത്യേകമായി ദേവന്മാരായി പരിഗണിക്കയും ചെയ്യുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ നന്മയും തിന്മയും തിരിച്ചറിഞ്ഞ് വർഗ്ഗീകരണം ചെയ്യുന്ന പ്രക്രിയ തന്നെയാവുമിത്.

അങ്ങനെ ഈ പ്രക്രിയ ആര്യ വംശത്തെ അസുര-ദേവ വംശങ്ങൾ എന്ന രണ്ടു വിഭാഗമാക്കിച്ചെയ്തു. അസുരർ  ക്രമേണെ പടിഞ്ഞാറേക്ക്, ഇന്നത്തെ ഇറാൻ അതിർത്തിയായ പ്രദേശങ്ങളിലേക്ക് ആദേശം ചെയ്യപ്പെടുകയുണ്ടായി. ഇവരിൽപ്പെട്ട രാജകുലമാണ് മഹാബലിയുടേതും മറ്റ് അസുരരാജാക്കന്മാരുടേതും. ഇന്ത്യയിൽ അവശേഷിച്ചവരാകട്ടെ ദക്ഷിണഭാഗത്തേക്ക് തള്ളപ്പെട്ടു.

എന്നാൽ ഇങ്ങനെ ദക്ഷിണാത്യം സംഭവിച്ചവർക്ക് മറ്റൊരു അപചയവും നേരിട്ടു. ആര്യന്മാർക്കും മുൻപ് ഈ ഉപഭൂഖണ്ഡത്തിൽ വസിച്ചിരുന്നവരും  ദക്ഷിണാത്യം സംഭവിച്ചിരുന്നവരുമായ മുണ്ട നരവർഗ്ഗക്കാരുമായി അസുരർക്ക് ജനിതക സങ്കലനം സംഭവിച്ചു. ആദിദ്രാവിഡർ, ചണ്ഡാളർ, രാക്ഷസർ (ഇവർ വടക്കും ഉണ്ടായിരുന്നു) എന്നിങ്ങനെയുള്ളവർ മുണ്ടവർഗ്ഗത്തിൽപെട്ട വിഭാഗങ്ങളെ സൂചിപ്പിക്കുന്നു. ഇവരെല്ലാം ചേർന്നുള്ള ജനതതിയാണ് ഇപ്പോൾ ദളിതർ എന്ന് നാം വ്യ്വഹരിക്കുന്നവർ.
ഇവരിലെ ഒരു രാജാവായിരുന്നു മഹിഷാസുരൻ. അതിപ്രതാപിയായി വളർന്ന മഹിഷാസുരൻ ആര്യദേവ കുലങ്ങൾക്കും മറ്റ് സമീപ അസുരരാജകുലങ്ങൾക്കും ഭീഷണിയായതോടെ മഹിഷനെ നിഷ്കാസനം ചെയ്യാനുള്ള ഗൂഢാലോചനയിൽ രണ്ട് ആര്യവർഗ്ഗങ്ങളും പങ്കെടുത്തു. അന്നത്തെ ഏറ്റവും ശക്തിശാലിയായ ദേവരാജ്യത്തിലെ റാണിയായിരുന്ന് ദുർഗ്ഗാദേവിയെ മഹിഷാസുരന്റെ രാജ്യം ആക്രമിക്കാനും കീഴടക്കി മഹിഷനെ വധിക്കാനും നിയോഗിച്ചു.  അതിൽ ഇന്ദിരാ ഗാന്ധിയെപ്പോലെ ദുർഗ്ഗദേവി വിജയിക്കയും ചെയ്തു എന്ന് ഇന്ന് നമുക്ക് വായിച്ചെടുക്കാം.

അങ്ങനെ ആര്യർക്ക് കശ്മലനായ മഹിഷാസുരൻ  ദളിതർക്ക് രക്തസാക്ഷിയായ പിതാമഹനുമായി. ദളിതർ മഹിഷാസുരദിനം ആഘോഷിക്കട്ടെ, പക്ഷെ അഫ്സൽ ഗുരുദിനവും യാക്കൂബ്ദിനവും പിതാമഹദിനങ്ങളാക്കിയാൽ തിക്തസ്മരണയാവും ഫലം.
Powered By Blogger