2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ചന്ദനക്കാട്ടിലെ സർപ്പം


ചന്ദനക്കാട്ടിലെ സർപ്പം



ചന്ദനക്കാട്ടിലെ തായ്ത്തടിപ്പൊത്തിലായ്‌
ഇന്ദ്രനീലാങ്കിതം സർപ്പമുണ്ടേ
മാദകം ഗന്ധം മണക്കുവാനായതി-
ന്നാവതില്ലെന്നും കഥിപ്പതുണ്ടേ
കാറ്റടിക്കുന്നതും സഹ്യമല്ലായതി-
ന്നേറ്റം പിടിക്കുന്നതുഷ്ണമത്രേ!
മുറ്റും വെളിച്ചം കടക്കാത്തിടത്തിലെ
കുറ്റിരുൾ താനതിന്നിഷ്ടമത്രേ
താണടിക്കാടിലൂടൂളിയിട്ടോടുമ
പ്രാണികൾ താനതിന്നഷ്ടിയത്രേ
ചന്ദ്രികച്ചാർത്തുള്ള രാവണഞ്ഞാൽ ഫണ
മുദ്രകൾ കാട്ടിയിട്ടാടുമെന്നും,
ആദിമത്താം പെരും മായികം ശക്തിയാൽ
ഭേദിക്കുമെല്ലാ രജോഗുണവും
മാമ്പൂവിലേറും പുഴുവായി പിന്നതു
മാങ്കനിക്കുള്ളിൽ കൊഴുക്കുമത്രേ
തങ്കക്കനിച്ചാറിലാസ്വദിക്കും മനം
പങ്കിലക്കയ്പാക്കി മാറ്റുമെന്നും
ജിഹ്വകൾ കാട്ടിയിട്ടായിരം പത്തികൾ
വിഹ്വലരാക്കുമീ നമ്മെയെന്നും
കാണാവിഷം വമിച്ചുച്ഛാസ വായുവാൽ
പ്രാണനെപ്പോലും തളർത്തുമെന്നും.

    ചന്ദനത്താരിന്റെ ശുദ്ധിയിൽത്തന്നെയീ
    ഇന്ദ്രനീലാങ്കിതം സർപ്പമെന്നോ
    നന്മയിൽക്കൂടിക്കടന്നുകേറീടുവാൻ
    തിന്മയ്ക്കു കൂടുന്നു കെൽപ്പിതെന്നോ ?





ചിത്രം: ഗൂഗിൾ വഴി
Powered By Blogger