2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

മാവേലിത്തമ്പുരാൻ

മാവേലിത്തമ്പുരാൻ


അന്നുമിന്നും ഒന്നുപോലായ്‌
ഓണമുണ്ണാനോടിയെത്തും
തെന്നലായിട്ടെഴുന്നള്ളും
തമ്പുരാനെന്നോ?

വാരിദങ്ങൾ പോയൊഴിഞ്ഞാ
വാനിടത്തിൽ വിരാജിക്കും
താരരാജൻ കുമാരൻ
അത്തമ്പുരാനാണോ?

മന്നിനായാ വിണ്ണിൽനിന്നും
വെൺപുടവപ്പട്ടുചാർത്തും
പൊന്നുകയ്യാലുദാരൻ
ആ മന്നവൻ താനോ?

പൊന്നരളിപ്പൂക്കളത്തിൽ
ചെമ്പരത്തിപ്പൂക്കൾ വെച്ചു
വന്നുദിക്കും വിഭാതം ഈ
മന്നവൻ താനോ?

കിന്നരിപ്പൊൻനൂലു തുന്നി
പൊന്നലക്കിൻ പട്ടമിട്ടു
മിന്നൽ കാട്ടും തിളക്കം
ഈ മന്നവന്നാണോ?

വിസ്മയങ്ങൾ വിടർത്തുന്ന
വെള്ളയാമ്പൽ പൊയ്കയിന്നു
സുസ്മിതപ്രഭ ചാർത്തി
നിൽക്കുവതങ്ങയേക്കാത്തോ?

പോക്കുവെയിലിൻ പുഞ്ചിരിക്കൽ,
പൂങ്കുയിലിൻ പാട്ടുമേളം,
ആർക്കുവേണ്ടിപ്പൊഴിക്കു-
ന്നിപ്പാരിടം ഇപ്പോൾ?

ആരുടേയും അനുഭൂതിയ്ക്ക-
നുരൂപൻ മന്നവന്നി-
ന്നാരതിത്തട്ടുഴിഞ്ഞെത്തും
അമ്മ താൻ തന്നെ,
ആരുമൊന്നും സ്വന്തമായി
പ്പാരിലില്ലാത്തവർക്കായി
ചാരുവർണ്ണച്ചിത്രദൃശ്യം
 ചമയ്ക്കുന്നെന്നോ?



ചിത്രം: ഗൂഗിൾ വഴി


2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മാസ്മരം


 മാസ്മരം



നിന്റെ മനസ്സിലുയർന്നൊരു സുമമീ
നിന്നുടെ ചുണ്ടിൽ വിരിയും സ്മിതമായ്‌
കണ്ണിൽ കനവായ്‌ നിനവായ്‌,എന്നുടെ
യുള്ളിൽ കുളിരായ്‌, വെയിലായ്ത്തീരാ-
                 നുള്ളൊരു മായികജാലമിതെന്തേ?

താവക കുളിർ കര സ്പർശന മൊരു
നവജീവനുണർത്താൻ, സിരകളിൽ
ഭാവ തരംഗത്തള്ളിൻ നുരയുടെ
                പൂവുകൾ ചിതറാൻ മായമിതെന്തേ?

ദ്യോവിൻ നിറുകയിൽനിന്നുമിറങ്ങി
ഭൂവിലുറങ്ങും ബീജശതങ്ങളിൽ
ജീവനുണർത്തിയെടുത്തെന്നുള്ളിൽ
പൂവിരിയിക്കും മഴപോൽ പൊഴിയാൻ
               ആവതിതേതൊരു മായാജാലം?

ഇന്ദീവരനേർമിഴികൊണ്ടെൻ മന-
മിന്ദ്രിയ ചോദിത തരളിതമായൊരു
മന്ദ്രം, മഥിതം സലിലമതാക്കി
സുന്ദര കവിതാകമലമുയർത്താ-
               നെന്തൊരു വിസ്മയ വിദ്യയിരിപ്പൂ?

കോപം വില്ലു കുലച്ചു തൊടുത്തൊരു
ചാപം പോലെ, തുടുത്തൊരു ചുണ്ടിൽ
താപജ്വാലകൾ ഞൊടിയിൽ രൂപം
പ്രാപിക്കുന്നൊരു മഴവില്ലൊളിയായ്‌
             വ്യാപിക്കുന്നതിതേതൊരു മായാജാലം?

മായികമാമീ മാനസഭാവം
പോയൊരു കാലക്കഥകളിലേതാം
നായികയെന്നേ യവനിക പിന്നിൽ
പോയിയിതെന്നാലെന്തേ, ഇന്നും എന്നിൽ
            സ്ഥായീഭവമായ്‌ പൂത്തുലയുന്നു?




ചിത്രം: ഗൂഗിൾ വഴി
Powered By Blogger