2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

കുളിർച്ഛായ




കുളിർച്ഛായ                                            

             ഗോപാൽ ഉണ്ണികൃഷ്ണ

               
                                 
                                 


                   പാത നീളുന്നനന്തമാ,യെങ്കിലും
                   പാതിയും വഴി പിന്നിട്ടിരിക്കണം

                   പാതയോരത്തിലെത്രയോ പാദുപ-
                   ശ്ശീതളച്ഛായ കണ്ടെന്നിരിക്കിലും

                   ഒരു നിമേഷവുമൊന്നിലും ഇത്തിരി
                   മരുവുവാൻപോലുമായതില്ലിത്രനാൾ

                   ഒടുവിലേറ്റം   വിജനമാമി മണൽ
                   അടവി താണ്ടും പ്രയാണത്തിലെത്തവെ

                   ഒരു മരത്തിൻ തണൽച്ചാർത്തിലെത്തുവാൻ
                   ഒരു കരൾപ്പച്ചതന്നിൽ തുടിക്കുവാൻ

                   കേണിടും അഭിവാഞ്ചകൾ ദൂരവേ
                   വാണിടും മരുപ്പച്ചയായ് മാറവെ

                   ഒന്നിരിക്കാൻ സമയവും മോഹവും
                   ഇന്നെനിക്കെത്രയുണ്ടെന്നിരിക്കിലും

                   കത്തിനിൽക്കും കതിരവൻ ഉച്ചനാ-
                   യെത്തിവീഴ്ത്തുന്നൊരത്യുഗ്ര വേനലിൽ

                   നിന്നുപോകിൽ ഇവിടെയിന്നിങ്ങനെ
                   നിന്നുപോകുമെൻ ജീവിത യാത്രയും
                   എന്ന ഭീതിയാലാടിക്കുഴഞ്ഞു ഞാൻ
                   മുന്നിലേക്കുതാൻ ചോടുകൾ വെക്കവെ,


                   പാറതീർത്തതാം പർവതസാനുവിൻ
                   മാറിലേക്കായ് ചരിയും തണൽമരം


                   പാതയോരത്തു കാണ്മതുണ്ടെങ്കിലും
                   മീതെയിപ്പോൾ കതിരവൻ നിൽക്കയാൽ

                   വഴിയിതിന്മേൽ വിരിക്കുവാൻ ആ മര-
                   നിഴലിനാവാതെ നിൽ‌പ്പിതിങ്ങേപ്പുറം

                   എത്ര കാത്തൊരീയാശ്രയം കാണുവാ-
                   നിത്രയും പോലുമിന്നിയും ലഭ്യമോ!

                   പാപഭാണ്ഡമെൻ തോളിൽ നിന്നൂരിയ-
                   ത്താപരക്ഷകൻ സന്നിധിയെത്തിഞാൻ

                   ഒന്നുമങ്ങിയോ കത്തും വെയിൽ!, അതിൽ
                   നിന്നു തന്നെ തണൽക്കരം നീളുന്നു

                   കാലമിത്തിരിക്കൂടിക്കഴിഞ്ഞനു-
                   കൂലമായ് തണൽ നീട്ടിയെൻ മൌലിയിൽ

                   തത്ര കൈവച്ചനുഗ്രഹിച്ചെൻ തനു
                   ചേർത്തുപുൽകും മുഹൂർത്തം നിനച്ചിതാ

                    കാത്തിരിക്കുന്നിതക്കുളിർച്ഛായയെ-
                    ന്നാർത്തതാപങ്ങളെല്ലാമകറ്റിടാം!!


7 അഭിപ്രായങ്ങൾ:

  1. കാത്തിരിക്കുന്നിതക്കുളിർച്ഛായയെ-

    ന്നാർത്തതാപങ്ങളെല്ലാമകറ്റിടും!

    യാത്രയുടെ മനോഹാരിത മനസ്സിന്റെ വിഹ്വലതകളും

    മറുപടിഇല്ലാതാക്കൂ
  2. കാത്തിരിക്കുന്നിതക്കുളിർച്ഛായയെ-
    ന്നാർത്തതാപങ്ങളെല്ലാമകറ്റിടും!!
    തീര്ച്ചയായും .. കാത്തിരിക്കാം ..എല്ലാ താപങളുമകറ്റിടും ആ കുളിര്ഛായയെ..നല്ല വരികള്‍ ..

    മറുപടിഇല്ലാതാക്കൂ
  3. "യാത്രയെ ശരിക്കുമനുഭവിച്ചുള്ള യാത്ര"
    എല്ലാ മംഗളങ്ങളും!

    മറുപടിഇല്ലാതാക്കൂ
  4. ഒടുവിലേറ്റം വിജനമാമി മണൽ
    അടവി താണ്ടും പ്രയാണത്തിലെത്തവെ
    ഒരു മരത്തിൻ തണൽച്ചാർത്തിലെത്തുവാൻ
    ഒരു കരൾപ്പച്ചതന്നിൽ തുടിക്കുവാൻ
    കേണിടും അഭിവാഞ്ചകൾ ദൂരവേ

    മറുപടിഇല്ലാതാക്കൂ
  5. അനൂപ്‌ കോതനല്ലൂര്‍ ,ബാവ താനൂര്‍ ,റിസ് കുവൈത്ത്,
    പ്രിയ സുഹൃത്ത്ക്കൾക്ക് ഏറെ നന്ദി

    മറുപടിഇല്ലാതാക്കൂ
  6. റ്റോംസ് കോനുമഠം .. വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  7. "കാത്തിരിക്കുന്നിതക്കുളിർച്ഛായയെ- ന്നാർത്തതാപങ്ങളെല്ലാമകറ്റിടാം!!

    യാത്രയ്ക്കൊടുവിലൊരു തണൽ കാത്തിരിപ്പുണ്ട്‌ എന്ന പ്രത്യാശയല്ലേ ജീവിതയാത്രയ്ക്കും ശക്തി പകരുന്നത്‌..? നന്നായിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ

Powered By Blogger