2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ച്യുതിക്കുഴികൾ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


ച്യുതിക്കുഴികൾ


 നമ്മുടെ സാഹിത്യരംഗത്തെ ഒന്നു സമീക്ഷിക്കൂ. ഒരു ഷാന്റി ടൗൺ പോലെയുണ്ട്. അല്ലെങ്കിൽ പണ്ട് പ്രതാപത്തിൽ വലിയ പണ്ടികശാലകളുമൊക്കെയായി മൊത്തവ്യാപാരവും വൻകടകളും ജനാവലിയുമൊക്കെ ഉണ്ടായിരുന്ന സമൃദ്ധ കമ്പോളം അമ്പേ ക്ഷയിച്ച് പെട്ടിക്കടകൾ മാത്രമുള്ള ഒന്നൊന്നര നിരത്തായി മാറിയതുപോലെ. മറ്റൊരു ഉപമാലങ്കാരം പ്രയോഗിച്ചാൽ, കേരളത്തിന്റെ ഭൂഭാഗഭംഗിയുടെ ദൃശ്യചാരുതയ്ക്ക് ഇന്നും വലിയകോട്ടം വന്നിട്ടില്ലെങ്കിലും സാഹിത്യരംഗത്തെ ദൃശ്യത്തിൽനിന്ന് ഹരിതം മറഞ്ഞ് ഏതാണ്ട് ചമ്പൽ ചീത്തപ്രദേശങ്ങളെ (bad lands)
 ഓർമ്മപ്പെടുത്തുന്നതായിട്ടുണ്ട്.

എന്താണ് നമുക്ക് ഇങ്ങനെ സംഭവിച്ചത്? നമ്മുടെ സാംസ്കാരിക കാലചക്രത്തിൽ ഒരു കറുത്ത കാലഘട്ടം ആവേശിച്ചിരിക്കുകയാണോ? എന്നു തന്നെയാണ് സംശയിക്കേണ്ടിയിരിക്കുന്നത്.. ചാക്രികമാണെങ്കിൽ കാലാന്തരാളത്തിൽ മാറിയേക്കാം. പക്ഷെ ഇന്നത്തെ ജനതയെ സംബന്ധിചിടത്തോളം എപ്പോഴെന്നും എങ്ങിനെയെന്നും ആരു കണ്ടൂ.

സാസ്കാരികപ്രതലം കടലാസ് പതിച്ചുമൂടിയ ച്യുതിക്കുഴികൾ നിറഞ്ഞവയാണ്. അവ ഒഴിഞ്ഞുമാറി പുരോഗമിക്കണമെങ്കിൽ ഒരു ആറാം ഇന്ദ്രിയത്തിന്റെ ആവശ്യമുണ്ട്. അതാണ് സംവേദനക്ഷമത, അവബോധം എന്നൊക്കെ പറയപ്പെടുന്നത്. ഇതിന്റെ ലഭ്യതയ്ക്ക് പാണ്ഡിത്യം സഹായകരമാണെങ്കിലും അതുകൊണ്ടുമാത്രം ആയില്ല; അറിവ് വേണം. സമഗ്രമായ പാണ്ഡിത്യം ആറ്റിക്കുറുക്കിയതാണ് അറിവ്. അറിവിന്റെ പോഷകഗുണമാണ് ഈ പറഞ്ഞ അവബോധം

അവബോധം ഉപ്പുപോലെ രക്തത്തിൽ അലിയുന്നതാണ്. അതിനാൽ ഒരു പരിധിവരെ തലമുറയിലൂടെ അതിന്റെ രക്തസംക്രമണം സാധ്യമാണ്. ഇതാണ് തറവാടിത്തം അല്ലെങ്കിൽ സംസ്കാരം എന്നൊക്കെ വിവക്ഷിക്കുന്നത്. തറവാടിത്തം വ്യക്തിക്കും, ജനതയ്ക്കും, രാജ്യത്തിനുമുണ്ട്.അതാണ് ഇവയുടെ പൈതൃകവും. പൈതൃകം നിങ്ങൾക്ക് നിഷേധിക്കാം. എങ്കിൽ നിങ്ങൾ പഴയ നിയാൻഡേർത്തൽ നരയുഗത്തിലേക്ക് നിപതിക്കും.

പറഞ്ഞുവരുന്നത്, വ്യവസ്ഥാപിത സങ്കല്പങ്ങളെ തച്ചുടയ്ക്കു എന്നു കൂവിവിളിക്കുന്ന നിയാൻഡേർത്തുകളെക്കുറിച്ചാണ്. ഈ വ്യവസ്ഥാപിത സങ്കല്പങ്ങളിൽ അടിയിൽ നിറഞ്ഞിരിക്കുന്നത് മുകളിൽ വിശേഷിപ്പിച്ച അറിവും അവബോധവുമാണ്. അവയിൽ കാലാന്തരത്തിൽ പാടമൂടിയിരിക്കാം. ശുചിയായി ഉപയോഗിക്കാത്തതുകൊണ്ടുകൂടി. ശുചിയാക്കിക്കൊള്ളൂ,  നവികരിച്ചുകൊള്ളു, കഴിയുമെങ്കിൽ ആരോഗ്യകരമായി പരിഷ്കരിച്ചുകൊള്ളു. പക്ഷെ സംഭരണി തച്ചുടയ്ക്കരുത്. കലം ഉടയ്ക്കരുത്..

സാംസ്കാരിക പ്രയാണം ഒരു തുടർയാത്രയാണ്. ബോയിങ് വിമാനത്തിൽ ഭൂഖണ്ഡാന്തരം താണ്ടിയുള്ള തവളച്ചാട്ടമല്ല; - തവള ബോയിങ്ങിൽ എങ്ങിനെയോ കയറിക്കൂടി എന്നു വിചാരിച്ചാലും. അപ്പോൾ ,വന്നവഴി മറക്കരുത്. ഭാരതീയത എന്നുച്ചരിച്ചുകേട്ടാൽ തോർത്ത് തലയിലിട്ടു മൂടുന്നവരെ പോലെ, ആപാദചൂഡം കോച്ചിവലിക്കുന്നവരെപ്പോലെ,.അരിശത്താൽ എരിഞ്ഞുതീരുന്നവരെ പോലെ. നിങ്ങളോർക്കണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

വ്യവസ്ഥാപിത സങ്കല്പങ്ങളാവണമെങ്കിൽ.വ്യ്വസ്ഥാപിതമാകാനുള്ള യോഗ്യതവേണം. അതായത്, താൽക്കാലികമല്ലാതെ, ആത്യന്തികമായി..വിഭിന്ന,വിവിധ സാഹചര്യങ്ങളിൽ സാംഗത്യം തെളിയിച്ചിട്ടുള്ളവ. നിങ്ങൾ പരിഷ്കരിച്ചുവെക്കുന്നതോ പകരം വെക്കുന്നവയോ ഈ ആത്യന്തിക പരീക്ഷയിൽ വിജയിക്കാൻ കെൽപ്പുള്ളവയായിരിക്കണം. മിന്നലക്കുകളും തൊങ്ങലുകളുംകൊണ്ട് കോമാട്ടിവേഷം കെട്ടിക്കരുത്.

ഇന്നു നടക്കുന്നത് സാഹിത്യത്തിലാണെങ്കിലും സിനിമയിലാണെങ്കിലും സീരിയല്ലാണെങ്കിലും കോമാട്ടിവേഷം കെട്ടിക്കുകയാണ്. ഉത്തരാധുനികമെന്ന് കളി. വരിയുടപ്പൻ കവിത ഗദ്യകവിതയെന്നു വിളിച്ച് ചമച്ച് മഹാകവികളായി ഞെളിയുന്നവരെക്കൊണ്ടു തോറ്റു. കേരളത്തിലെ തലമുറ 'Y' (generation 'Y"), - അതായത്,1988-94 ൽ പ്രായപൂർത്തി ആയവർ, - പദ്യകവിത അല്ലെങ്കിൽ വൃത്തബദ്ധ കവിത കണ്ട് അമ്പരക്കുന്നു: ഒരുത്തൻ ചോദിക്കന്നു: ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടോ എന്ന്.  ഈ തലമുറ സാഹിത്യത്തിലൊഴിച്ച് സവ്യസാചികളാണ്..ഇവർ അവരുടെ ഭൂചാലന രാക്ഷസയന്ത്രങ്ങളൂപയോഗിച്ച്.ചമ്പൽഗർത്തങ്ങളെ മൂടി, വാണിജ്യ മാൾ പണിയുമായിരിക്കും എന്തിന് ശൃംഗാരയലങ്കാരങ്ങൾ! ,- റ്റോയ്സ് തന്നെ അവിടെ കിട്ടും.

ഈ അവസ്ഥ ഇത്ര ത്വരിത്മായി ഇവിടെ സ്ഥാപിച്ചതിനുള്ള തലകീഴ് സമ്മാനം സഖാക്കൾക്കുള്ളതാണ്  19ആം നൂറ്റാണ്ടിലെ യൂറോപ്പിയൻ കാലാവസ്ഥയിൽമാത്രം വളർന്ന, കാലാവസ്ഥ മാറിയപ്പോൾ അവിടെയും അപ്രത്യക്ഷ്യമായ,  ആ വിദേശച്ചെടിയെ, കമ്യൂണിസ്റ്റ്പച്ചയെ, ഇവിടെ ഇറക്കുമതിചെയ്ത് കളവളർത്തി കാടുപിടിപ്പിച്ചു. കളക്കെതിരായ പരിസ്ഥിതിവാദക്കാരെ ഇവർക്കു കണ്ണിൽ പിടിക്കില്ല..വ്യവസ്ഥാപിത ചെടികളെ, വിളകളെ, ഒക്കെ ഇവർക്ക് തച്ചുടയ്ക്കണം. പകരം കമ്യൂണിസ്റ്റ്പച്ച!  കല ജീവിതത്തിനുവേണ്ടി, റീയലിസ്റ്റ് കവിത, സാഹിത്യം, സ്വതന്ത്രപദ്യം, അബ്സ്റ്റ്രാക്റ്റിന് അയിത്തം, കമ്പോളഭാഷയ്ക്കും ആദിവാസഭാഷയ്ക്കും പ്രതേക കസേര - ഭാവുകത്വത്തോട് പരമപുച്ഛം, എന്നുവേണ്ട പൊടിപൊടിച്ച്.തച്ചുടക്കൽ. എന്നാൽ വരട്ടുവാദ ജാർഗൺ നിറയെ ഭാവുകത്വം പുറമെ പൂശിയ വാക്കുകൾ  അതിൽ മയക്കിയാണ് കീഴാളരെ കൈയ്യിലെടുത്തത്. മുധുര മനൊഹര മനോജ്ഞ ചൈന ആണുപോലും.

വൈകിയിട്ടില്ല. പിന്തിരിഞ്ഞ്  തച്ചുടക്കാതെ,കൊടിനാട്ടാതെ, ദിശമാറ്റി പൈതൃകം നല്ലപോലെ നോക്കിക്കണ്ട് ആ ഉറപ്പുള്ള അടിത്തറയിൽ പുതിയ സ്മാർട്ട് നഗരങ്ങൾ ആരോഗ്യദായകമായ ഒരു പുതിയ ആർക്കിറ്റെക്ചറിൽ പണിതുയർത്തൂ.

2 അഭിപ്രായങ്ങൾ:

  1. ഓരോ ദേശത്തിനും തനതായ ഒരു ശൈലിയുണ്ട്. അതിനെ അറിയണമെങ്കിൽ അവബോധം വേണം. എല്ലാത്തിനും ഒരു ‘ന്യൂജനറേഷൻ ലുക്ക്’ വരുത്തിയാൽ പുരോഗതിയായി എന്നുകരുതുന്നത് ശുദ്ധ അബദ്ധമാണ്‌.

    മറുപടിഇല്ലാതാക്കൂ
  2. വല്ലാത്ത ച്യുതിക്കുഴികള്‍

    മറുപടിഇല്ലാതാക്കൂ

Powered By Blogger