2009, നവംബർ 20, വെള്ളിയാഴ്‌ച

മധുരം തേടി



മധുരം തേടി 





കുമ്പിളായിരുന്ന കരളിൽ
തുളുമ്പുവോളം മധു ഉണ്ടായിരുന്നു
കരൾനാളത്തിലൂടെ ആഗിരണം ചെയ്ത്
വീണ്ടും വീണ്ടും നിറച്ചിരുന്നു.


കരൾ വളർന്നുമുറ്റിയപ്പോൾ
വെറും ഫലകമായി,ഫാലസ്ഥലമായി.
ഉറവനാളം അടഞ്ഞ്‌ തിരോഭവിച്ചു
നിറഞ്ഞ തേൻ കുമ്പിൾ വറ്റിവരണ്ടു.





ഇറ്റു മധുരം തേടി തേനീച്ചയായി്
പൂക്കൾതോറും പാറിപ്പറന്നു
ഓരോ പൂക്കളോടും മന്ത്രിക്കുന്ന
ഓണത്തുമ്പിയായും മാറിപ്പാറി


കരിവണ്ടായി,വങ്കത്തത്തിന്റെ
പൊണ്ണത്തം മൂളി പ്പൊലിപ്പിച്ച്‌
വിരിഞ്ഞുചിരിച്ച പൂക്കളിൽ പതിച്ച്‌`
അവയെ വീണപൂക്കളാക്കി.


മഞ്ഞവെയിലിൽ പൊതിഞ്ഞുവന്ന
മുന്തിരികളുടെ ത്വക്കിൽ കാലിടറി,
വീണ്ടും പറന്നുപറ്റി വലംവെച്ചു, പക്ഷെ
കിട്ടിയത്‌ അകമ്പടിയില്ലാത്ത മണം മാത്രം


ഗന്ധവീചികളുടെ പാൽക്കടലിലേക്കാഴ്‌ന്നു
തീരം പിൻ വാങ്ങി മറഞ്ഞുകൊണ്ടേയിരുന്നു
തിരകൾ വെളിച്ചമിളക്കി തമസ്സാക്കുന്നു
നഭസ്സിൽ ലയിച്ച്‌ കരിമേഘങ്ങളാകുന്നു



പിന്നീട്‌ തിരകളുടെ പ്രതിപ്രവാഹത്തിൽ
തീരം തിരിച്ചൂവന്ന്, കരയണഞ്ഞപ്പോൾ,
കരളോ, നിറഞ്ഞ കുമ്പിളായിരുന്നു
അതിലോ ആകാശം നിഴലിക്കുന്നു!

6 അഭിപ്രായങ്ങൾ:

  1. കാല്പനികത ഇല്ലാതെ
    സർഗ്ഗസൃഷ്ടി സാധ്യമല്ല. ജീവിതകാർക്കശ്യത്തിൽ നഷ്ടപ്പട്ടുപോകുന്ന അതിനെ പ്രകൃതിസംവേദനത്തിലൂടെ വീണ്ടെടുക്കണം

    മറുപടിഇല്ലാതാക്കൂ
  2. എന്നും ഈ മധുരം പ്രക്യതിയില്‍ ഉണ്ടാകട്ടെയെന്ന്

    ആശംസിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  3. പ്രകൃതിയുടെ തുളുമ്പല്‍..
    കരളിന്റെ തുളുമ്പല്‍,

    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. ജയകൃഷ്ണൻ കാവാലം,
    ആത്മാർഥത തുടിക്കുന്ന നല്ല വാക്കുകൾക്കു നന്ദി. കാവാലം പ്രതിഭയുടെ കതിർക്കുലകളും വിളയിക്കുന്ന ദേശമാണ്‌

    മറുപടിഇല്ലാതാക്കൂ
  5. gopikrshna,
    karayudey vethanayundo
    pavam thirayariyunnu.
    mathuram vattiya pooviney
    vandudoo parannu nokkunnu.
    sneham.
    asmo.

    മറുപടിഇല്ലാതാക്കൂ
  6. കരയുടെ വേദനയുണ്ടോ തിരയറിയുന്നു ....ഭേഷ്,അസ്മൊ

    മറുപടിഇല്ലാതാക്കൂ

Powered By Blogger