ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
മോഹഗാനം
അതിസുന്ദര ഭഗവത് മുഖ
പരിചിന്തിത ചിത്തം
തവസന്നിധിയണയാനായ്
കവിയുന്നൊരു മോഹം
തനതായൊരു സാമ്രാജ്യ
ക്കനകോജ്വല ഗേഹം
അതിമോഹനവാടത്തിന്‍
പ്രതിരോധ കവാടം
അതുപിന്നിട്ടണയുമ്പോള്‍
തുടികൊട്ടും ഹൃദയം
അതുകൊട്ടി പാടും ഞാന്‍
പുതുതായൊരു ഗാനം
മതികെട്ടുമയങ്ങുന്നോ-
രുണരുന്നൊരു ഗാനം
അതിനായിട്ടണയുമ്പോള്‍
കതിരോനായ് നീ നില്‍ക്കും!
ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
ചെമ്പനിനീര്‍പ്പൂവ്
ഒരു ചെമ്പനിനീര്‍പ്പൂവായ് വിരിഞ്ഞ-
തിന്‍റെ, അന്പു ഞാന്‍ കാണിച്ചതില്ല
മുബെന്നപോലെ ഞാനന്നും നിന്നെ.
അന്‍പോടേ തഴുകാന്‍ മറന്നുപോയി
കുറുമ്പുകാണിച്ചൊരു ജാടനാട്യം
മറയാക്കിഞാനൊരു കളികളിച്ചൂ,
അതില്‍ വീണുപോയി നീയെങ്കിലെന്താ
അതിവേഗമെന്‍റെയക്കളിയറിഞ്ഞൂ!
തളിരായി കുമിളായി മാറിമാറി
വെറുതെ നി യെന്നെ കളിപ്പിക്കയായി
അതിലാകെ ക്ഷീണിച്ചുപോയരെന്നെ
അതിവേഗമാശ്വസിപ്പിച്ചുകൊണ്ട്,
കളിമാറ്റി നീയെന്നടുക്കല്‍ വന്നൂ
കുളിരോടെ കെട്ടിപ്പിടിച്ചു നിന്നൂ
തരളമായ് ലോകംതളര്‍ന്നുകണ്ടൂ
വിരളമായ് ലോകം തുടിച്ചുകണ്ടൂ
ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
ചാണക്യ ഗീതം
വിരാട ജീവല്‍ പ്രപഞ്ചമാകെ
കിരീടമന്നന്‍ ചമയും മനുഷ്യന്‍
പുരാതനങ്ങള്‍ പണിഞ്ഞതല്ലാ-
തൊരു പുതുവല്‍ ചമയമൊന്നും
പണിഞ്ഞതില്ലാന്നറിയുന്നനേരം
തകര്‍ന്നുതാനേ നിപതിക്കുമേറെ-
പറഞ്ഞുകേറ്റിയ ജാടഹര്‍മ്യം
അതിന്‍റെ പൊട്ടൂം പൊടിയും പെറുക്കി
കഴിഞ്ഞുകൂടാം ഇനിയുള്ള ജന്മം.
അടിഞ്ഞുകൂടാം അവിടെച്ചുരുണ്ട്
അതിലുണര്‍ന്നൊരു വാസ്തുവിദ്യാ
വിരുത് കൂട്ടിയ അടിക്കണക്കില്‍
ഉറച്ചിരിക്കാന്‍ സമര്‍ത്ഥമാക്കിയ
വിദഗ്ദ്ധ വിദ്യാ വിശാരദനാം
കണക്കുമന്നന്‍ ചാണക്യ ശ്രേഷ്ടന്‍
നമിപ്പിതായീ നടപ്പുകാലം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.
ശാരദ സന്ധ്യ
ജി യു കുറുപ്പ്
ശാരദ സന്ധ്യാ സുശോഭയ്ക്കുതന്നെയും
ചാരുതയേകിയ നിന്നെ ഞാന്‍ കണ്ടനാള്‍
ജന്മാന്തരങ്ങളില്‍നിന്നെത്തി വീശുന്ന
മന്ദാനിലന്‍ പാറി എന്നകക്കാമ്പിലായി.
അന്തരംഗങ്ങളില്‍ പൂക്കും സുഗന്ധികള്‍
ചിന്തിയോ സൌവര്‍ണ പൂംപരാഗങ്ങളെ!
ശാരദ സന്ധ്യയുറങ്ങുന്ന രാവുതന്‍
നേരിലുണരുന്ന പൊന്നിന്‍ പുലരികള്‍
പാരിന്‍റെ പോരില്‍ പിടയ്ക്കും പകലുകള്‍
ഓരോന്നുപോയി ലയിക്കുന്ന വര്‍ഷങ്ങള്‍
ഒന്നും ഗണിക്കാതെ മുന്നോട്ടുപോയി നാം
മന്നിന്‍റെ സംഗീതമാലപിച്ചിത്രനാള്‍!
നീലാംബരിയായി പൂത്തുനില്‍ക്കുന്നതും,
നീരണിമേഘമായ് പെയ്തിറങ്ങുന്നതും,
മിന്നല്‍ ത്രിശൂലവും വീശി മനസ്സിനെ
ചിന്നിച്ചിതറിക്കുമുഗ്രസ്വരൂപിയും
പിന്നെ, പ്രണയാര്‍ദ്ദ്ര രാവുകളേറെയായ്
പൊന്നിന്‍ നിലാവില്‍ പൊതിഞ്ഞുനള്‍കുന്നതും
എല്ലാം നിഴലിപ്പിതേതോ വനാന്തര
ചോലയില്‍ ആകാശ, വനഭംഗിയായി.
അച്ഛസ്ഫടിക വനനിര്‍ഝരിയുടെ
സ്വച്ഛാനുഭൂതിയായ് ജീവല്‍ പ്രവാഹവും!