അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 17, 2014
ലൗവ് ജിഹാദ് ഹിന്ദീ ഹൃദയഭൂമിയിൽ വീണ്ടും ചർച്ചാ വിഷയമെന്ന് റിപ്പോർട്ട്.
ഇന്നലെ 'ആരോഗ്യസംരക്ഷണത്തിനായി' ഞാൻ
നന്നേ മുറുകി നടന്നൂ സായാഹ്നവേളയിൽ
മേലേ പൊലിയുന്ന സൂരാംശുകിരണങ്ങളാൽ
ചാലേ ചമയ്ക്കുന്നു, സരളമാം സ്നേഹപത്രം.
നേരേപോകുന്ന പാതതൻ ചാരത്ത് കാണായി
പേരാലിൻ ചോട്ടിൽ പുതുതായ് വഴിയോരദൃശ്യം.
പേരറിയാത്ത പുത്തൻ വരത്തൻ താടിക്കാരൻ,
പേരറിയിച്ചതാം തെക്കേലെ തരുണീമണി
സംവദിപ്പതുണ്ടെന്തോ വ്യാപാരക്കരാറാവാം,
പാവമാണെന്തൊക്കെയാണെങ്കിലുമപ്പെൺകൊടി!
നടത്തം നിർത്തീ, നിന്നൂ ബസ്സ് കാത്തെന്നോണം ഞാൻ
നടത്തീ അവർമേലൊരുനൽ സ്റ്റിങ്ങോപ്പറേഷൻ
പ്രക്ഷേപണത്തിന്റെ ആദ്യത്തെ എപിസോഡിതാ
സംക്ഷിപ്തമായ് റ്റെലികാസ്റ്റുചെയ്യാവൂ, - റിപ്പീറ്റില്ല.
( മട്ടുമാറി)
[മുൻകൂർജാമ്യം: ജിവിച്ചിരിക്കുന്നതോ മയ്യത്തായതോ, ഒന്നിനോടും സാമ്യവും ഒന്നിനും സാധ്യതയുമില്ല. നമ്മ ഉത്തരവാദിയുമല്ല.]
ലവൻ: ഫൈ കളർ ഐസ്ക്രീം നുണയാനായി
ഫൈസ്റ്റാർ ഹോട്ടലിലേക്കെത്തുമോനീ?
ലവൾ: പാടില്ല പാടില്ല നമ്മെ നമ്മൾ
നാടേ നടന്നൊന്നും ചെയ്തുകൂടാ
ലവൻ: 'പാടേ മറന്നൊന്നും" - എന്നാണെടീ,
പോടീ, ചങ്ങമ്പുഴ തന്തയാണോ?
[ ആത്മഗതം: ലെജിറ്റിമേറ്റ് കൊസ്റ്റ്യൻ!]
ലവൾ: ആദ്യമേ അങ്ങനെ ചൊല്ലണന്നാ-
ണമ്മ പറഞ്ഞത്, അതുകൊണ്ടാണേ
ലവൻ; കെട്ടിയെടുത്താലും അമ്മച്ചീന്റെ
മുട്ടിനുതാങ്ങാകുമെന്നുവേണ്ടാ
ലവൾ: കെട്ടിയെടുത്തൊന്നു നോക്കിയാട്ടെ
മുട്ടൊന്നുമില്ലാതെ പോകും ചേട്ട!
ലവൻ: ഓക്കെയൊക്കെ, ഇപ്പം പോയിടുന്നു
ഒക്കുമ്പോൾ ഇന്നിയും വന്നിടാം ഞാൻ!!
[ ആത്മഗതം: അണ്ടിയോടടുത്തപ്പോൾ ലവൻ സ്ഥലം വിട്ടു!
അതോ കെട്ടി മൊഴിചൊല്ലിയോ!]

