2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ലൗവ് ജിഹാദോ മറ്റോ.ആഗസ്റ്റ് 17, 2014

 അഘോരം:   രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 17, 2014



 ലൗവ് ജിഹാദ് ഹിന്ദീ ഹൃദയഭൂമിയിൽ വീണ്ടും ചർച്ചാ വിഷയമെന്ന് റിപ്പോർട്ട്.



ഇന്നലെ 'ആരോഗ്യസംരക്ഷണത്തിനായി' ഞാൻ
നന്നേ മുറുകി നടന്നൂ സായാഹ്നവേളയിൽ
മേലേ പൊലിയുന്ന സൂരാംശുകിരണങ്ങളാൽ
ചാലേ ചമയ്ക്കുന്നു, സരളമാം സ്നേഹപത്രം.
നേരേപോകുന്ന പാതതൻ ചാരത്ത് കാണായി
പേരാലിൻ ചോട്ടിൽ പുതുതായ് വഴിയോരദൃശ്യം.
പേരറിയാത്ത പുത്തൻ വരത്തൻ താടിക്കാരൻ,
പേരറിയിച്ചതാം തെക്കേലെ തരുണീമണി
സംവദിപ്പതുണ്ടെന്തോ വ്യാപാരക്കരാറാവാം,
പാവമാണെന്തൊക്കെയാണെങ്കിലുമപ്പെൺകൊടി!

നടത്തം നിർത്തീ, നിന്നൂ ബസ്സ് കാത്തെന്നോണം ഞാൻ
നടത്തീ അവർമേലൊരുനൽ സ്റ്റിങ്ങോപ്പറേഷൻ
പ്രക്ഷേപണത്തിന്റെ ആദ്യത്തെ എപിസോഡിതാ
സംക്ഷിപ്തമായ് റ്റെലികാസ്റ്റുചെയ്യാവൂ, -  റിപ്പീറ്റില്ല.

                         ( മട്ടുമാറി)

[മുൻകൂർജാമ്യം: ജിവിച്ചിരിക്കുന്നതോ മയ്യത്തായതോ, ഒന്നിനോടും സാമ്യവും ഒന്നിനും സാധ്യതയുമില്ല. നമ്മ ഉത്തരവാദിയുമല്ല.]

ലവൻ:   ഫൈ കളർ ഐസ്ക്രീം നുണയാനായി
               ഫൈസ്റ്റാർ ഹോട്ടലിലേക്കെത്തുമോനീ?
ലവൾ:   പാടില്ല പാടില്ല നമ്മെ നമ്മൾ
               നാടേ നടന്നൊന്നും ചെയ്തുകൂടാ
ലവൻ:   'പാടേ മറന്നൊന്നും"  -  എന്നാണെടീ,
                പോടീ, ചങ്ങമ്പുഴ തന്തയാണോ?
     [ ആത്മഗതം: ലെജിറ്റിമേറ്റ് കൊസ്റ്റ്യൻ!] 
ലവൾ:    ആദ്യമേ അങ്ങനെ ചൊല്ലണന്നാ-
                ണമ്മ പറഞ്ഞത്, അതുകൊണ്ടാണേ
ലവൻ;    കെട്ടിയെടുത്താലും അമ്മച്ചീന്റെ
                മുട്ടിനുതാങ്ങാകുമെന്നുവേണ്ടാ
ലവൾ:    കെട്ടിയെടുത്തൊന്നു നോക്കിയാട്ടെ
                മുട്ടൊന്നുമില്ലാതെ പോകും ചേട്ട!
ലവൻ:    ഓക്കെയൊക്കെ, ഇപ്പം പോയിടുന്നു
                 ഒക്കുമ്പോൾ ഇന്നിയും വന്നിടാം ഞാൻ!!
       [ ആത്മഗതം: അണ്ടിയോടടുത്തപ്പോൾ ലവൻ സ്ഥലം വിട്ടു!
         അതോ കെട്ടി മൊഴിചൊല്ലിയോ!]

2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്. ആഗസ്റ്റ് 16,2014

























സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്



സ്വാതന്ത്ര്യദിനാശംസാ
സന്ദേശബഹളത്തിൽ
സംതൃപ്തരാകുമ്പൊഴും
ചിന്തയിലമരുക,
എന്തേ നമുക്കീ, പാര-
തന്ത്ര്യത്തിൻ പാശങ്ങളിൽ
കുരുങ്ങാനിടവന്നു?

ഭാരതീയരാം ചിര
പുരാതന ജനത
പാരിനെപ്പഠിപ്പിച്ചൂ
വിദ്യ, പക്ഷേയതിൻനൽ
പൊരുളായി വിളങ്ങും
ആത്മാഭിമാനം പണ്ടേ
കളഞ്ഞുകുളിച്ചില്ലേ?

നാലുതുട്ടിനുവേണ്ടി
പരദേശിപ്പടതൻ
കാലാളായി നമ്മുടെ
നേർക്കുതന്നല്ലേ നാം
വെടിവെച്ചതും, പിന്നെ
 കൊലയ്ക്കു കൊടുത്തതും
അടിവെച്ചടിവെച്ച്
ചാരേ മാർച്ചുചെയ്തതും!

ചെയ്ത പാപത്തിൻ കറ
കഴുകിക്കളയാനായ്
ചെയ്യേണ്ടിവന്നില്ലേ വൻ
കുരുതികൾ, ജീവിതം
തളിർക്കാതെ, വസന്തം
വിടരാതെ, പാഴായി
പിളർന്നതാം ജന്മങ്ങൾ,
ജന്തുബലികൾ,! - നാടിൻ
ചിരംജീവികളവർ,
ചിന്താപുഷ്പങ്ങളാൽ നാം
അജ്ഞലിയർപ്പിക്കുക!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വാതന്ത്ര്യ ദിനം. ആഗസ്റ്റ് 15 2014

സ്വാതന്ത്ര്യദിനം








മുഗളപ്രഭാവത്തിൻ
ചെങ്കോട്ട ചേക്കേറിയോ-
രാംഗലക്കൊടിക്കൂറ
മണ്ണിലാഴ്ത്തിയ, കൃശ
ഗാത്രനാം "ഫക്കീറിനെ",
ഓർക്കുന്നുവോ നാമിന്നാ
പിതാമഹനെ, രാഷ്ട്ര-
പിതാവിനെ,  "മഹാത്മാ
ഗാന്ധി" തൻ രൂപം വെറും
നാണയത്തിലെ മുദ്ര!

സൂര്യനസ്തമിക്കാത്ത
സാംരാജ്യ മദയാന
ഭാരതജനതതൻ
കാലടിവന്ദിക്കുന്ന
ദൃശ്യമാണിനിക്കാണാൻ
പോവുക, അതിന്നാദ്യ
വിശ്വഘോഷണമായീ
മോദിതൻ പ്രഭാഷണം.
Friday, August 15, 2014 - 12:05 PM

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഹൈദരാബാദിൻ പുത്രൻ,

ഹൈദരാബാദിൻ പുത്രൻ,

 

ഹൈദരാബാദിൻ പുത്രൻ,
തലയോട്ടിത്തൊപ്പിയും
ബദൽവാണി,ശീർവാണി
ധാരിയും, -ചെറുസുൽത്താൻ
അസദ്ദുദ്ദീൻ  കുവൈസി
ഉവാച: " വെറും ഭോഷ്ക്
ഐഎസ്ഐഎസ് ഇറാക്കിൽ
പോലും, അതീയിന്ത്യയിൽ
ചെലവാകില്ല തീർത്തും"
വരിഷ്ട ഹിന്ദു , ശുഭ്രൻ
സ്വാമിയോ കുളിർ പൂണ്ടു,
കരുതിത്തന്നേചൊല്ലി:
"നിൻ നാവു പൊന്നാകട്ടെ"
ചാനലിൽ സമാധാനം;
പാനലോ തരിക്കുന്നു!
ആനയിച്ചെത്തുന്നുവോ
നാളുകൾ പൊൻനാളുകൾ!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 13, 2014

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ആഗസ്റ്റ് 13, 2014

പുല്ലാണു പാർലിമെന്റെ-
ന്നോ ത്രിണമൂലേ , നഖവും
പല്ലും പ്രയോഗിക്കാൻ
തെല്ലുമേ മടിയില്ല!
ദീദിയായ് ബംഗാൾ വ്യാഘ്രം
ദില്ലിയിൽ വിഹരിക്കും
മോദിയേയെന്നേവെറും
തൃണമായ്കാണുന്നു ഞാൻ!!

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ 1.

ഭാരതരത്നം ടെൻഡു
പാരിലെക്രിക്കറ്റ്ദൈവം!
പാർലിമെന്റിലോരണ്ടേ
രണ്ടുനാൾ,നോബാൾ,പാവം!!

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച: 2)

 ഹൈകു കവിതകൾ (തുടർച്ച: 2)



ശാസ്ത്രീയമായ (സാമ്പ്രദായികമായ) ഹൈകു കവിതകൾ മലയാളത്തിൽ ആദ്യമായി ഞാൻ ഇവിടെ പ്രകാശനം ചെയ്തു തുടങ്ങി. "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) http://jeeyu.blogspot.in/2013/10/7.html കാണുക.  തുടർന്ന്, ഹൈകു കവിതകൾ (തുടർച്ച:  1) 2013, ഒക്‌ടോബർ 27, ഞായറാഴ്‌ച പ്രകാശനം ചെയ്തു. ["ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്"]


 ഇന്ന് ഹൈകു കവിതകൾ (തുടർച്ച: 2) പോസ്റ്റ് ചെയ്യുന്നു.


1. നിന്മിഴികൾ



വസന്തരാവിൽ
താരകൾ നിന്മിഴികൾ -
നിലാവ് ചുറ്റും.

2. സ്നേഹനിമിഷം


സ്നേഹനിമിഷം
നീളും അപാരകാലം -
ഇയ്യാംപാറ്റകൾ

3. ബദ്ധർ

 

ഒറ്റ ശ്വാസത്തിൽ
ബദ്ധരായി നാം പണ്ടേ -
പുഷ്പകാലമായ്.

4. ചുംബനം


നദീദേവത
അഴിമുഖം മുത്തുന്നു -
മേഘഗർജ്ജനം

5. സന്ധ്യ


പിരിയും സന്ധ്യ
പൊഴിക്കും കണ്ണീർമഴ -
മേലേ ചിദംബരം

6. ശ്യാമിനി


മിന്നാമിനുങ്ങാൽ
കണ്ണ്ചിമ്മി ശ്യാമിനി -
ഇടവം പാതി

7. മിന്നൽ


ജ്വലിക്കും മിന്നൽ
പൊളിക്കും അനന്തത -
പൊലിയും താരകൾ









************



Powered By Blogger