2012 ഫെബ്രുവരി 19, ഞായറാഴ്‌ച

ഇടശ്ശേരിയുടെ ക്രൂരതാരാധന

ഇടശ്ശേരിയുടെ ക്രൂരതാരാധന
 
മലയാളകവിതയിൽ, സാഹിത്യത്തിൽതന്നെയും, മറ്റെവിടെയും  കാണാത്ത ഒരു തരം സവിശേഷതയായി ക്രൂരതയുടെ അപദാനം, ആരാധന, ഇവ ഇടശ്ശേരിയുടെ കവിതകളിൽ കാണാനാകും. ആദ്യവായനയിൽ അനുവാചകനെ നടുക്കുന്ന ഈ കാവ്യപ്രസ്താവങ്ങൾക്ക് കവിയുടെ വിശദീകരണ,ന്യായ, ശ്രമങ്ങളോ എങ്ങുമില്ലതാനും.

"ക്രൂരതേ നീതാനത്രെ ശ്വാശ്വത സത്യം ! നിന്റെ
നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടേ
"ഹേ,ദയാമയൻ, എന്ന സംബുദ്ധി, ഇതെന്നെന്നും
സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ"  (പൂജാപുഷ്പം)

" വിജയിക്ക മേൽക്കുമേൽ ക്രൗര്യമേ സംസ്കാര
വിഭവത്തിലെന്നുടെ പൈതൃകം നീ"   (മുള്ളൻചീര).

മറ്റൊരിടത്ത്,ഭാഗികമാണെങ്കിൽകൂടി:

"'ഹാ രക്ഷയ്ക്കാത്മകർമ്മം ശരണ, മിതരമി,-
ല്ലില്ല മാപ്പെ'ന്നഗീരിൻ
ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ,
പിന്നെയും പിന്നെയും നീ."  (മാപ്പില്ല)

ഇടശ്ശേരിയുടെ ഈ പ്രസ്താവങ്ങളെ ജനിപ്പിച്ചത് ഏതുതരം ചേതോവികാരമാണ്? "സുഖിതമാകട്ടെയിപ്പാരൊക്കെ യെന്നത്ര
സുലഭമായ് പാടി പഠിച്ച കണ്ഠം" തന്നെ എങ്ങനെ ക്രൂരതയെ പാടിപുകഴ്ത്തുന്നു? ഈ ദർശനത്തെക്കുറിച്ച് കവി സിശ്ശബ്ദനാകയാൽ കവിയുടെ സാംസ്കാരികവും വ്യക്തിപരവും സാമൂഹ്യപരിസ്ഥിതിപരവുമായ പലമാനങ്ങളെയും അപഗ്രഥിച്ചു ഈ ദർശനസ്രോതസ്സ് നാം സ്വയം കണ്ടെത്തേണ്ടതുണ്ട്.

നമ്മുടെ ആധുനിക കവിവരേണ്യരിൽ മലയാളത്തനിമയിൽനിന്ന് ബോധപൂർവ്വം ഊർജ്ജംകൊണ്ട് കാവ്യസൃഷ്ടി നടത്തിയവരായ പീ. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, ഇവരുടെ സൃഷ്ടികളിൽനിന്ന് അല്പം വിഭിന്നമായി കാർഷികസംസ്കാരത്തിൽ നിന്നുള്ള തേജോമയമായ പ്രതിഫലനങ്ങളാണ് ഇടശ്ശേരിക്കവിതകൾ. പ്രഥമ കൃഷീവലസംസ്കാരമായിരുന്ന ആര്യഗോത്രവർഗ്ഗസംസ്കൃതിയിൽനിന്നും ഉറവയെടുത്ത് മഹാപ്രവാഹമായി പലകൈവഴികളായി പരിണമിച്ച് ഭാരതദേശം പരക്കെ ഇന്നും  പ്രവഹിക്കുന്നതിന്റെ ഒരു കൈവഴിയാണ് കേരളകാർഷിക സംസ്കാരവും. കൃഷികർമ്മത്തെ അനുഗ്രഹിച്ചും പലപ്പൊഴും നിഗ്രഹിച്ചും വർത്തിച്ചിരുന്ന ദുർജ്ഞേയങ്ങളായിരുന്ന പ്രകൃതിശക്തികളെ ആര്യകൃഷീവലൻ ദൈവതങ്ങളാക്കി. ഈ ദൈവതങ്ങളെക്കുറിച്ചുള്ള വിസ്മയം ജ്ഞാനദർശനങ്ങൾക്കും, ഭീതി ആരാധനയ്ക്കും വഴിതെളിച്ചു. ക്രമേണ, ജ്ഞാനദർശനങ്ങൾ അസാധാരണരിലും, ഭീതികലർന്ന ആരാധന സർവ്വസാധാരണവുമായിത്തീർന്നു. ഈ ഭയാരാധനാബോധം ഭീതിയുടെ സ്വഭാവമായ വിപുലീകരണ-പർവ്വതീകരണ, വിചിത്രവൽക്കരണ സമ്പ്രദായങ്ങളിലൂടെ ആവിഷ്കാരം കണ്ടെത്തുന്നതാണ്,  പ്രാചീന ദേവതാമൂർത്തികളും തെയ്യങ്ങളും അവയെ പ്രീതിപ്പെടുത്താനുള്ള ആചാരാനുഷ്ടാനങ്ങളും. സമസൃഷ്ടികളെപ്പോലെതന്നെ, പ്രകൃതിയിലും സമസൃഷ്ടികളോടും മല്ലിട്ടു ജീവിച്ചിരുന്ന അവനു കൃഷികർമ്മത്തിനു പ്രകൃതിയെത്തന്നെ പ്രതിരോധിക്കണമെന്നും വന്നു. അതിനുള്ള നൈപുണ്യമാകട്ടെ മുകുള ദശയിൽ. . അവന്റെ പ്രയത്നങ്ങളിൽ ഉന്മൂലനാശം വിതയ്ക്കുന്ന  പ്രകൃതിയുടെ ഹിംത്സാത്മക താണ്ഡവങ്ങൾ.  ചുറ്റും, കൊന്നും തിന്നും മാത്രംകഴിയുന്ന ക്രൂരമായ കാട്ടുനീതി. പ്രകൃത്യാനുഭവം പ്രഥമമായും പ്രകടമായും ക്രുരമായിരുന്നു. ക്രൂരതമാത്രമാണു സത്യമെന്ന് അനുഭവങ്ങൾ അവനെ പഠിപ്പിച്ചു. അതിനെ അവൻ അടിസ്ഥാനപരമായും പ്രകൃതിസത്യമായി പ്രതിഷ്ടിച്ചു.
 "മാറിലമ്മിഞ്ഞയും കൈയ്യിൽക്കൊടും കൊല-
വാളുമെഴുമൊരു മൂർത്തി
കാവിലുണ്ടെങ്കിലുമില്ലെങ്കിലും ശരി
മേവിടുന്നുണ്ടയാൾക്കുള്ളിൽ"
 ക്രുരതയുടെ ഈ സമഷ്ടിയായ മൂലഭാവത്തിൽ  ഏകപരമോ താൽകാലികമോ നൈമിഷികമയെങ്കിലുമോ ആയ കാരുണിക ഭാവഭേദം വരുത്തുവാനുള്ള പ്രീണനോപായങ്ങളായിത്തീർന്നു, അചാരങ്ങളും അനുഷ്ടാനങ്ങളും. അത്തരം കാർഷികസംസ്കാരത്തിന്റെ കഥാനുഗായിയായ ഇടശ്ശേരി ആ നിഷ്ടുര സത്യത്തിനു തന്റെ രചനാപുഷ്പങ്ങളാൽ അർച്ചന ചെയ്യുന്നു.


മറ്റുകവികളെല്ലാവരും തന്നെ പ്രകൃതിയുടെ ക്രുരത പ്രമേയമാക്കിയിട്ടുണ്ട്. പക്ഷെ ക്രൂരതയെ  പ്രകൃതിയുടെ മൂലസത്യമായി, " നീ താൻ സത്യ"മായി, മൂലപ്രതിഷ്ടയാക്കി വന്ദിച്ചു പൂജിക്കുന്നത് ഇടശ്ശേരി മാത്രം. അതിന്റെ കാരണവും അപഗ്രഥിക്കേണ്ടിയിരിക്കുന്നു. അതിനു നിദാനമായത് കവിയുടെ പ്രത്യേക ജീവിതസാഹചര്യങ്ങളായിരുന്നു. വക്കീൽ ഗുമസ്തനായിരുന്ന ഇടശ്ശേരിക്കു നിരന്തരമായി ക്രൂരതയുടെ നിരവധി മുഖങ്ങളുമായി ഒരു കവിഹൃദയത്തിനു ഒരിക്കലും സമരസപ്പെടാനാവില്ലത്ത തരത്തിൽ ഇടപെടേണ്ടിയിരുന്നു. നിരവധി കുടിയൊഴിപ്പിക്കലുകൾ, പുരയിട ജപ്തികൾ, എന്നുവേണ്ട, ഇന്നു നാം കേട്ടിട്ടില്ലാത്ത വിളകണ്ടുകെട്ടൽ, ദുഷിച്ച ഗ്രാമീണ സാമൂഹ്യ,സാമ്പത്തിക വ്യവസ്ഥിതിയുടെ നിഷ്ടുരമുഖങ്ങൾ, എല്ലാത്തിനും നിസ്സഹായനായി നിയമചക്രത്തിന്റെ ഒരു പല്ലെന്ന നിലയ്ക്കു അദ്ദേഹത്തിനു മൂകസാക്ഷിയാകേണ്ടിവന്നിരുന്നു, വീട്ടിലിരുന്നാലും കോടതിയിലായാലും മുന്നിൽ കാണുന്നത് ദുരവസ്ഥകളുടെ നീണ്ട ഘോഷയാത്ര, അവയിൽ മിക്കവയിലും ക്രൂരതയുടെ ആ ഴത്തിലുള്ള ദംഷ്ട്രാവൃണങ്ങൾ. "പുത്തൻകലവും അരിവാളും" ഒരു വിള ജപ്തിചെയ്യുന്നതിനു മൂകസാക്ഷ്യം വഹിക്കണ്ടതായി വന്നതിന്റെ വേദന ഉറവപൊട്ടിയതാണ്. "കുടിയൊഴുപ്പിക്കൽ" എന്ന പ്രസിദ്ധമായ കവിത തന്നെയുണ്ട്. തടസ്സമായി നിൽക്കുന്ന മുള്ളഞ്ചീരകളെ പിഴുതുമാറ്റാൻ യാതൊരു ദാക്ഷിണ്യവും വേണ്ട; കാരണം " ക്രൗര്യമേ സംസ്കാര വിഭവത്തിലെന്നുടെ പൈതൃകം നീ".  ക്രൂരത നിത്യസത്യമായും വല്ലപ്പോഴും വീണുകിട്ടുന്ന കനിവ്  ക്രൂരതയുടെ സത്യം കൂടുതൽ ഗാഢമായി ഉറപ്പിക്കനുള്ളതുമാണെന്ന കാർഷികസംസ്കാരദർശനം ഉള്ളിൽ നിറഞ്ഞുനിന്ന കവിയ്ക്ക് അത് വ്യക്തിപരമായി അതിശക്തമായി അനുഭവവേദ്യമായപ്പോൾ അദ്ദേഹം അത് കവിതയിൽക്കൂടി പ്രഖ്യാപിച്ചു. കവിത ബുദ്ധിയിൽ തെളിയുന്ന സത്യമല്ല, ഹൃദയത്തിൽ അനുഭവിച്ചറിയുന്ന സത്യമാണെന്ന് ഇടശ്ശേരിക്കവിതകൾ ഉൽഘോഷണം ചെയ്യുന്നു..ക്രൗര്യത്തിന്റെ സന്തതിയായി മാത്രമേ കനിവിനെ ഇടശ്ശേരി കാണുന്നുള്ളു.

2011 ഡിസംബർ 17, ശനിയാഴ്‌ച

മൃണാളിനി


മൃണാളിനീ നീയൊരു മദിരോത്സവം
വ്രീളാരഹിതം മദിക്കും മദിരാക്ഷി.
പെണ്ണിന്നേഴഴകിൻ മുകിൽക്കൊടി, പലേ
വർണ്ണബഹുലമാം പട്ടുപാവാടയോ
പരന്നാഞ്ഞുചുറ്റും ജഗൽക്കാറ്റിലാടി-
ത്തിരിഞ്ഞുയരുന്നു ചക്രവാളങ്ങളിൽ!

തിരിയുന്നിതെന്നാത്മ നയനങ്ങൾ നിൻ
ചരണങ്ങളിൽ,ചടുല ചോടുവയ്പിൽ,
കലമ്പും ഇരമ്പത്തിൽ, ഉച്ചം ചിലയ്ക്കും
ചിലമ്പിന്റെ താളനാദങ്ങളിൽ, ഇളം
മന്ദഹാസമിനുസ്സങ്ങളിൽ,തെളീയും
ഇന്ദ്രധനുസ്സിൻ ശബളരേണുക്കളിൽ,

രക്തപുഷ്പങ്ങൾ ചൂടുംകാർമുടിക്കെട്ടിൽ,
ശക്തമോഹ വിവശാർത്തമാം മാർക്കെട്ടിൽ,
ആർദ്രമാമരുതായ്മ തന്നാഴങ്ങളിൽ.
നിർനിദ്രരാവിന്റെ അന്ത്യ യാമങ്ങളിൽ

ചെറുതോണിയായിട്ടു കായൽപ്പരപ്പിൽ,
നിറയെപ്പരക്കും പുലർവീഴ്ചയായി,
അതിരൂപഭാവത്തളിർച്ചാത്തിനെ, യുൾ-
പ്രതിരൂപമാക്കും കാന്താരചോലയിൽ,
ഉഡുപുഷ്പിതം വാനവനജ്യോസ്നയിൽ,
കടുംപച്ചയാളും പട്ടുപൂവാടയിൽ

മൃണാളിനീ മോഹസ്വരൂപിണി, കാല-
വിനോദിനീ, മമനർത്തക മോഹിനി.!!

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പങ്കാളി




മദഭരിത ലാസ്യം തിമിർത്തുകൊണ്ടങ്ങനെ
ഹൃദയസിരയിലോളം തുളുമ്പിച്ചുനിന്നു നീ.
   കദനകരുണ ഭാവങ്ങളെല്ലാം മറന്നും,
   വദനതരുണകാന്തിയെക്കണ്ണാലുഴിഞ്ഞും,
   കരയിണകളയുർത്തിച്ചലിപ്പിച്ചു വീശിയും,
   ചരണദ്വയചോടുകൾ ചടുലതരമാക്കിയും,
   ഹൃദയാന്തരാളത്തിലെത്തുന്ന നാനാ നി-
   നാദങ്ങൾ, ഭേരീപ്രകാരങ്ങൾ ചേർന്നും,
   അഭിജാതമംഗലാവണ്യം വളർത്തുന്നൊ-
   രഭിലാഷവേഗം പണിപ്പെട്ടടക്കിയും,
   ശൃംഗാരകാവ്യാനുഭൂതിപ്രകർഷം കരേറി
   പങ്കാളിനൃത്തം നടത്തുന്നു പ്രേക്ഷകർ.

മദഭരിത ലാസ്യം തുടർന്നുകൊണ്ടപ്പൊഴും
ഹൃദയസിരയിലോളം വളർത്തിനിന്നാടി നീ.
 
   വലയിതകരങ്ങളീൽ ചേർന്നുനിന്നാടുവാൻ
   വലയുമൊരു ഹൃദയമോ സ്പന്ദിച്ചു നിന്നിലായ്.
   അനവധിയാളുകൾ കാണുവാനല്ല തൻ 
   കനവുകളിൽമാത്രമായാടുന്നൊരേയൊരാൾ!
   ദിവസേനെയാടിപ്പുലരേണ്ടനാട്യത്തി-
   നവസാനമായാൽ പിരിയാത്തൊരേയൊരാൾ!
   അതിരാത്രമായാലതിവേഗമാളൊഴി-
   ഞ്ഞതിമാത്ര ശൂന്യമാം രംഗസ്ഥലത്തിൽ,
   അധിവാസനായിട്ടിരിക്കുന്നൊരേയൊരാൾ,
   അതിശാന്തമായി കരഘോഷമാർപ്പോൻ!
   അനുവേലമേറുന്നൊരാത്മഹർഷത്തൊടേ
   തനതായതെല്ലാം സമർപ്പിച്ചുകൊള്ളുവാൻ
   കൂർപ്പിപ്പു കാതുകൾ, പരതുന്നു കണ്ണുകൾ,
   അർപ്പിച്ചിടാൻ, സ്വയം സ്വീകരിച്ചെത്തുമോ!!

  


ചിത്രം: ഗൂഗിൾ വഴി: Holby City's Tom Chambers and his dance partner Camilla Dallerup 













2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

മലയോരപാത



ഒരുനാളിലവിടുത്തെ പടിദാസനായി
ഞാനുയരുന്നനാളിലെ സൂര്യോദയം,പൂത്തു
വിടരുന്നതും കാത്തമരുന്നു ജീവന്റെയീ-
യിടവേളയോ നീളുന്നിതേകാന്ത വിജനം
മലയോരപാതപോൽ ശിലാഭരിതം,പുത്തൻ
ഇലയും മലരും പൊടിക്കുവാനില്ലാത്തതായ്.

ശിഥിലചിന്തതൻ താരനിശയിൽ, പിടയും
വ്യഥാഭരിതം വെള്ളിപ്പരൽമീൻ ചെതുമ്പലാൽ
നിറയും നാകനിളയിൽ തെളിനീർവെളിച്ചം
കുറവാണ്, കെട്ടിക്കിടപ്പാണ്, മഞ്ഞമണലോ
ചിരിക്കുന്നു,പുശ്ചമാണതിനേ നനയ്ക്കാത്ത
നിരാലംബനദിയേ, നീർപ്രവാഹമില്ലാത്ത-
യിരുൾഗാത്രിയാമീ നഷ്ടവാസന്തരാത്രിയെ.


വിളങ്ങിത്തെളിയും മിന്നാമിനുങ്ങിന്റെ വെട്ടം
തെളിയ്ക്കും ഗിരിപഥ്യയോ അത്യന്തദുഷ്കരം
ഏറെയഗാധ വിദൂരമായൊരാത്താഴ്ചയിൽ
ചീറിടുന്നു നരിഗർജ്ജനം അതിഭീകരം
ചന്ദ്രകാന്തയായ്, കാമാന്ധയായിരുൾക്കന്യ-
യന്തിയിൽ പ്രസവിച്ച് താരാട്ടും നിഴലുകൾ
കുട്ടിച്ചാത്തരായ് സർവ്വത്ര കൂത്താടുന്നു കാലിൻ
ചോട്ടിലും ചൂഴത്തിലും കാലദൂതരെപ്പോലെ.

പകലന്തിയോളം പരതിച്ചിലച്ചുകൊണ്ട-
കലുന്ന ചപ്പിലക്കിളികൾതൻ പാഴ്‌ജല്പനം
ഉരുവിട്ടു കാലം വിളയിച്ചുപോകും കാട്ട-
രുവിയെപ്പോലെയെൻ മനം ആവർത്തിബാധിതം
അകലങ്ങളെക്കാളൂമടുപ്പത്തിൽ വന്നെന്റെ-
യകമേ ജ്വലിക്കുന്നു മിന്നലിൻ പിണരുകൾ

വാസുകീവക്ത്രം പോലെ വന്മലച്ചോട്ടിൽക്കാണും
ആസുരഗുഹാമുഖം വാപിളർന്നടുക്കുന്നു
മാസ്മര‌മേതോ മതിക്ലാന്തമാം മനസ്സെല്ലാം
വിസ്മിതമാക്കിച്ചെയ്യും ഭ്രാന്തമാം നിമിഷത്തിൽ
ഒന്നുമേമൊഴിയാതെ വന്നതാം വഴിയേറി
ഖിന്നതയിരുൾചാർത്തും ഗഹ്വരം പ്രവേശിക്കെ,
എന്തുതാനാകും, നീണ്ടുപോകുമീയിരുൾനാളിത-
ന്നന്ത്യത്തിൽ!‌---അന്ധകാരമോ, വിണ്ണിൻ വെളിച്ചമോ!!




 ചിത്രം: ഗൂഗിൾ വഴി

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

സുനാമി


 സുനാമി


പ്രകാശഗോപുരത്തിന്റെ ഉച്ചിയിൽ
കുത്തിയിരിക്കുന്നൂ കഴുകൻ
പ്രഭാത, സന്ധ്യകളുടെ ശോണീമ പുരണ്ട്
ജ്വലിക്കുന്ന നേത്രങ്ങളുമായി

നീലക്കറുപ്പുള്ള ചുണ്ട് ഉയർന്നുവളഞ്ഞ്
ഭൂമിയിലേക്കെത്തി തൊടുന്നതുപോലെ
അസ്വസ്ഥതയുടെ അലയടിക്കുന്ന
മണൽത്തീരത്ത് അലസമായി
വികാരശൂന്യയായി ഭൂമി.

പൊടുന്നനെ കഴുകൻ
പക്ഷങ്ങൾ വിടർത്തുന്നു
വളഞ്ഞുകൂർത്ത നഖങ്ങൾ
ആഴ്ത്തി ഉയരുന്നു

ചണ്ഡവാതങ്ങളുടെ പ്രകമ്പനം
അഗ്നിഗോളങ്ങൾ ആളിക്കത്തുന്നു
കറുത്തിരുണ്ട കടൽ
മണൽത്തിട്ടകൾ തകർത്ത്
മയങ്ങുന്ന ഭൂമിയെ മറികടക്കുന്നു
     
      എവിടെ എന്റെ പാവം ഭൂമി?


ചിത്രം: aqeel sunami cartoon
photos.ibibo.com

2011 ജൂലൈ 31, ഞായറാഴ്‌ച

മുത്തി (ഗ്രാമ്യകവിത)




നാലുംകൂട്ടി മുറുക്കീ മുത്തി
കാലുംനീട്ടിയിരിക്കെച്ചൊല്ലീ:

"നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം
ചോറ്റാനിക്കര പോകാമെന്നാ-
യേറ്റവനല്ലേ കോവാലൻ
പോണെന്നോർത്തിക്കാരിയം ഞാനാ
നാണിപ്പെണ്ണിനൊടോതിപ്പോയി
കേട്ടൊരുപാടെ നാണിപ്പെണ്ണോ
നാട്ടിലതൊക്കെപ്പാട്ടാക്കി
കൂടെപ്പോരാൻ മാലേം കെട്ടി
കൂടിയതല്ലേ പാറുക്കുട്ടി
പത്താംക്ലാസിൽ തോറ്റിട്ടവളൊരു
പത്തായം പോലല്ലേ പുരയിൽ
കൊള്ളാവുന്നൊരു ചെക്കനെയെങ്ങാ-
നുള്ളൊരുകാലത്തൊപ്പിക്കെണ്ടേ!

പാക്കുകൊടുക്കാൻ കൊച്ചീപ്പോയാ
ചാക്കോ വന്നുപറഞ്ഞപ്പോഴാ...
കെട്ടിയ പെണ്ണേം കൂട്ടിപ്പോയീ
കെട്ടിയെടുത്തവൻ ചോറ്റാനിക്കര,
ഉച്ചയ്ക്കെത്താമെന്നു പറഞ്ഞി-
ട്ടച്ചിക്കോന്തൻ പണി പറ്റിച്ചു.!"

കാളൂം രോഷമൊ,ടൊക്കെ കേൾക്കും
കോളാമ്പിയിലേക്കൂക്കൊടെ തുപ്പി,
കാലു മടക്കിച്ചൊല്ലീ മുത്തി:
"കാലം പോയൊരു പോക്കെന്റെമ്മോ!
നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം"


                                                        

2011 ജൂലൈ 22, വെള്ളിയാഴ്‌ച

ഉറുമ്പ്

 ഉറുമ്പ്


ഗോപാൽ ഉണ്ണികൃഷ്ണ



അനാദ്യന്തമായ പ്രവാഹത്തിന്റെ
ചാക്രികമായ പരിഭ്രമണം,
അതിന്റെ ഉൽക്കടതയിലേക്കു വീഴുന്ന
നാകതാരകൾ,
കറങ്ങിക്കുത്തുന്ന പെരുംചുഴികൾ,
ഇടിഞ്ഞുചേരുന്ന ഭൂമിയുടെ കരകൾ,

നഗരങ്ങളെ വഹിച്ചെത്തുന്ന നദികൾ,
ഒന്നിച്ചാർത്തലയ്ക്കുന്ന പാരാവാരം
ചുഴിയുടെ സമഗ്രതയ്ക്കുമേൽ നിന്റെ മുഖം
ഭീമാകാരം, സൂര്യചന്ദ്രോജ്ജ്വലം!
   നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
   ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ.




ചിത്രം: ഗൂഗിൾ വഴി

  












Powered By Blogger