2011 ഡിസംബർ 17, ശനിയാഴ്‌ച

മൃണാളിനി


മൃണാളിനീ നീയൊരു മദിരോത്സവം
വ്രീളാരഹിതം മദിക്കും മദിരാക്ഷി.
പെണ്ണിന്നേഴഴകിൻ മുകിൽക്കൊടി, പലേ
വർണ്ണബഹുലമാം പട്ടുപാവാടയോ
പരന്നാഞ്ഞുചുറ്റും ജഗൽക്കാറ്റിലാടി-
ത്തിരിഞ്ഞുയരുന്നു ചക്രവാളങ്ങളിൽ!

തിരിയുന്നിതെന്നാത്മ നയനങ്ങൾ നിൻ
ചരണങ്ങളിൽ,ചടുല ചോടുവയ്പിൽ,
കലമ്പും ഇരമ്പത്തിൽ, ഉച്ചം ചിലയ്ക്കും
ചിലമ്പിന്റെ താളനാദങ്ങളിൽ, ഇളം
മന്ദഹാസമിനുസ്സങ്ങളിൽ,തെളീയും
ഇന്ദ്രധനുസ്സിൻ ശബളരേണുക്കളിൽ,

രക്തപുഷ്പങ്ങൾ ചൂടുംകാർമുടിക്കെട്ടിൽ,
ശക്തമോഹ വിവശാർത്തമാം മാർക്കെട്ടിൽ,
ആർദ്രമാമരുതായ്മ തന്നാഴങ്ങളിൽ.
നിർനിദ്രരാവിന്റെ അന്ത്യ യാമങ്ങളിൽ

ചെറുതോണിയായിട്ടു കായൽപ്പരപ്പിൽ,
നിറയെപ്പരക്കും പുലർവീഴ്ചയായി,
അതിരൂപഭാവത്തളിർച്ചാത്തിനെ, യുൾ-
പ്രതിരൂപമാക്കും കാന്താരചോലയിൽ,
ഉഡുപുഷ്പിതം വാനവനജ്യോസ്നയിൽ,
കടുംപച്ചയാളും പട്ടുപൂവാടയിൽ

മൃണാളിനീ മോഹസ്വരൂപിണി, കാല-
വിനോദിനീ, മമനർത്തക മോഹിനി.!!

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പങ്കാളി




മദഭരിത ലാസ്യം തിമിർത്തുകൊണ്ടങ്ങനെ
ഹൃദയസിരയിലോളം തുളുമ്പിച്ചുനിന്നു നീ.
   കദനകരുണ ഭാവങ്ങളെല്ലാം മറന്നും,
   വദനതരുണകാന്തിയെക്കണ്ണാലുഴിഞ്ഞും,
   കരയിണകളയുർത്തിച്ചലിപ്പിച്ചു വീശിയും,
   ചരണദ്വയചോടുകൾ ചടുലതരമാക്കിയും,
   ഹൃദയാന്തരാളത്തിലെത്തുന്ന നാനാ നി-
   നാദങ്ങൾ, ഭേരീപ്രകാരങ്ങൾ ചേർന്നും,
   അഭിജാതമംഗലാവണ്യം വളർത്തുന്നൊ-
   രഭിലാഷവേഗം പണിപ്പെട്ടടക്കിയും,
   ശൃംഗാരകാവ്യാനുഭൂതിപ്രകർഷം കരേറി
   പങ്കാളിനൃത്തം നടത്തുന്നു പ്രേക്ഷകർ.

മദഭരിത ലാസ്യം തുടർന്നുകൊണ്ടപ്പൊഴും
ഹൃദയസിരയിലോളം വളർത്തിനിന്നാടി നീ.
 
   വലയിതകരങ്ങളീൽ ചേർന്നുനിന്നാടുവാൻ
   വലയുമൊരു ഹൃദയമോ സ്പന്ദിച്ചു നിന്നിലായ്.
   അനവധിയാളുകൾ കാണുവാനല്ല തൻ 
   കനവുകളിൽമാത്രമായാടുന്നൊരേയൊരാൾ!
   ദിവസേനെയാടിപ്പുലരേണ്ടനാട്യത്തി-
   നവസാനമായാൽ പിരിയാത്തൊരേയൊരാൾ!
   അതിരാത്രമായാലതിവേഗമാളൊഴി-
   ഞ്ഞതിമാത്ര ശൂന്യമാം രംഗസ്ഥലത്തിൽ,
   അധിവാസനായിട്ടിരിക്കുന്നൊരേയൊരാൾ,
   അതിശാന്തമായി കരഘോഷമാർപ്പോൻ!
   അനുവേലമേറുന്നൊരാത്മഹർഷത്തൊടേ
   തനതായതെല്ലാം സമർപ്പിച്ചുകൊള്ളുവാൻ
   കൂർപ്പിപ്പു കാതുകൾ, പരതുന്നു കണ്ണുകൾ,
   അർപ്പിച്ചിടാൻ, സ്വയം സ്വീകരിച്ചെത്തുമോ!!

  


ചിത്രം: ഗൂഗിൾ വഴി: Holby City's Tom Chambers and his dance partner Camilla Dallerup 













2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

മലയോരപാത



ഒരുനാളിലവിടുത്തെ പടിദാസനായി
ഞാനുയരുന്നനാളിലെ സൂര്യോദയം,പൂത്തു
വിടരുന്നതും കാത്തമരുന്നു ജീവന്റെയീ-
യിടവേളയോ നീളുന്നിതേകാന്ത വിജനം
മലയോരപാതപോൽ ശിലാഭരിതം,പുത്തൻ
ഇലയും മലരും പൊടിക്കുവാനില്ലാത്തതായ്.

ശിഥിലചിന്തതൻ താരനിശയിൽ, പിടയും
വ്യഥാഭരിതം വെള്ളിപ്പരൽമീൻ ചെതുമ്പലാൽ
നിറയും നാകനിളയിൽ തെളിനീർവെളിച്ചം
കുറവാണ്, കെട്ടിക്കിടപ്പാണ്, മഞ്ഞമണലോ
ചിരിക്കുന്നു,പുശ്ചമാണതിനേ നനയ്ക്കാത്ത
നിരാലംബനദിയേ, നീർപ്രവാഹമില്ലാത്ത-
യിരുൾഗാത്രിയാമീ നഷ്ടവാസന്തരാത്രിയെ.


വിളങ്ങിത്തെളിയും മിന്നാമിനുങ്ങിന്റെ വെട്ടം
തെളിയ്ക്കും ഗിരിപഥ്യയോ അത്യന്തദുഷ്കരം
ഏറെയഗാധ വിദൂരമായൊരാത്താഴ്ചയിൽ
ചീറിടുന്നു നരിഗർജ്ജനം അതിഭീകരം
ചന്ദ്രകാന്തയായ്, കാമാന്ധയായിരുൾക്കന്യ-
യന്തിയിൽ പ്രസവിച്ച് താരാട്ടും നിഴലുകൾ
കുട്ടിച്ചാത്തരായ് സർവ്വത്ര കൂത്താടുന്നു കാലിൻ
ചോട്ടിലും ചൂഴത്തിലും കാലദൂതരെപ്പോലെ.

പകലന്തിയോളം പരതിച്ചിലച്ചുകൊണ്ട-
കലുന്ന ചപ്പിലക്കിളികൾതൻ പാഴ്‌ജല്പനം
ഉരുവിട്ടു കാലം വിളയിച്ചുപോകും കാട്ട-
രുവിയെപ്പോലെയെൻ മനം ആവർത്തിബാധിതം
അകലങ്ങളെക്കാളൂമടുപ്പത്തിൽ വന്നെന്റെ-
യകമേ ജ്വലിക്കുന്നു മിന്നലിൻ പിണരുകൾ

വാസുകീവക്ത്രം പോലെ വന്മലച്ചോട്ടിൽക്കാണും
ആസുരഗുഹാമുഖം വാപിളർന്നടുക്കുന്നു
മാസ്മര‌മേതോ മതിക്ലാന്തമാം മനസ്സെല്ലാം
വിസ്മിതമാക്കിച്ചെയ്യും ഭ്രാന്തമാം നിമിഷത്തിൽ
ഒന്നുമേമൊഴിയാതെ വന്നതാം വഴിയേറി
ഖിന്നതയിരുൾചാർത്തും ഗഹ്വരം പ്രവേശിക്കെ,
എന്തുതാനാകും, നീണ്ടുപോകുമീയിരുൾനാളിത-
ന്നന്ത്യത്തിൽ!‌---അന്ധകാരമോ, വിണ്ണിൻ വെളിച്ചമോ!!




 ചിത്രം: ഗൂഗിൾ വഴി

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

സുനാമി


 സുനാമി


പ്രകാശഗോപുരത്തിന്റെ ഉച്ചിയിൽ
കുത്തിയിരിക്കുന്നൂ കഴുകൻ
പ്രഭാത, സന്ധ്യകളുടെ ശോണീമ പുരണ്ട്
ജ്വലിക്കുന്ന നേത്രങ്ങളുമായി

നീലക്കറുപ്പുള്ള ചുണ്ട് ഉയർന്നുവളഞ്ഞ്
ഭൂമിയിലേക്കെത്തി തൊടുന്നതുപോലെ
അസ്വസ്ഥതയുടെ അലയടിക്കുന്ന
മണൽത്തീരത്ത് അലസമായി
വികാരശൂന്യയായി ഭൂമി.

പൊടുന്നനെ കഴുകൻ
പക്ഷങ്ങൾ വിടർത്തുന്നു
വളഞ്ഞുകൂർത്ത നഖങ്ങൾ
ആഴ്ത്തി ഉയരുന്നു

ചണ്ഡവാതങ്ങളുടെ പ്രകമ്പനം
അഗ്നിഗോളങ്ങൾ ആളിക്കത്തുന്നു
കറുത്തിരുണ്ട കടൽ
മണൽത്തിട്ടകൾ തകർത്ത്
മയങ്ങുന്ന ഭൂമിയെ മറികടക്കുന്നു
     
      എവിടെ എന്റെ പാവം ഭൂമി?


ചിത്രം: aqeel sunami cartoon
photos.ibibo.com

2011 ജൂലൈ 31, ഞായറാഴ്‌ച

മുത്തി (ഗ്രാമ്യകവിത)




നാലുംകൂട്ടി മുറുക്കീ മുത്തി
കാലുംനീട്ടിയിരിക്കെച്ചൊല്ലീ:

"നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം
ചോറ്റാനിക്കര പോകാമെന്നാ-
യേറ്റവനല്ലേ കോവാലൻ
പോണെന്നോർത്തിക്കാരിയം ഞാനാ
നാണിപ്പെണ്ണിനൊടോതിപ്പോയി
കേട്ടൊരുപാടെ നാണിപ്പെണ്ണോ
നാട്ടിലതൊക്കെപ്പാട്ടാക്കി
കൂടെപ്പോരാൻ മാലേം കെട്ടി
കൂടിയതല്ലേ പാറുക്കുട്ടി
പത്താംക്ലാസിൽ തോറ്റിട്ടവളൊരു
പത്തായം പോലല്ലേ പുരയിൽ
കൊള്ളാവുന്നൊരു ചെക്കനെയെങ്ങാ-
നുള്ളൊരുകാലത്തൊപ്പിക്കെണ്ടേ!

പാക്കുകൊടുക്കാൻ കൊച്ചീപ്പോയാ
ചാക്കോ വന്നുപറഞ്ഞപ്പോഴാ...
കെട്ടിയ പെണ്ണേം കൂട്ടിപ്പോയീ
കെട്ടിയെടുത്തവൻ ചോറ്റാനിക്കര,
ഉച്ചയ്ക്കെത്താമെന്നു പറഞ്ഞി-
ട്ടച്ചിക്കോന്തൻ പണി പറ്റിച്ചു.!"

കാളൂം രോഷമൊ,ടൊക്കെ കേൾക്കും
കോളാമ്പിയിലേക്കൂക്കൊടെ തുപ്പി,
കാലു മടക്കിച്ചൊല്ലീ മുത്തി:
"കാലം പോയൊരു പോക്കെന്റെമ്മോ!
നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം"


                                                        

2011 ജൂലൈ 22, വെള്ളിയാഴ്‌ച

ഉറുമ്പ്

 ഉറുമ്പ്


ഗോപാൽ ഉണ്ണികൃഷ്ണ



അനാദ്യന്തമായ പ്രവാഹത്തിന്റെ
ചാക്രികമായ പരിഭ്രമണം,
അതിന്റെ ഉൽക്കടതയിലേക്കു വീഴുന്ന
നാകതാരകൾ,
കറങ്ങിക്കുത്തുന്ന പെരുംചുഴികൾ,
ഇടിഞ്ഞുചേരുന്ന ഭൂമിയുടെ കരകൾ,

നഗരങ്ങളെ വഹിച്ചെത്തുന്ന നദികൾ,
ഒന്നിച്ചാർത്തലയ്ക്കുന്ന പാരാവാരം
ചുഴിയുടെ സമഗ്രതയ്ക്കുമേൽ നിന്റെ മുഖം
ഭീമാകാരം, സൂര്യചന്ദ്രോജ്ജ്വലം!
   നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
   ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ.




ചിത്രം: ഗൂഗിൾ വഴി

  












2011 ജൂൺ 27, തിങ്കളാഴ്‌ച

ആജന്മപഥികൻ



 ആജന്മപഥികൻ



കരളിന്നവേദ്യമാമേകാന്തകാണ്ഡങ്ങളിൽ,
പെരുകിത്തെളിയുന്ന കാമാന്തരാളങ്ങളിൽ
ഏതോ വനാന്തര ഗഹ്വരങ്ങളിൽത്തെളിയും
ശിലാലിഖിതങ്ങളിൽ, നിഴൽ നൃത്തമാടുന്നു.

അവിരാമമീ ജന്മജീവിതത്വരതന്റെ
മരുഭൂവിലെക്കൊടുംതാപവും, കനൽകോരി
നിറമണ്ണിലേറ്റിച്ചിരം കാളുന്ന സൂരോർജ്ജവും
പരികീർണ്ണമാം പൂഴിക്കടലിന്റെ പാർശ്വങ്ങളിൽ
പരുഷം പരിരൂപമായൊരാപാറക്കൂട്ടം
ഘനീഭൂതകാഠിന്യവിതതങ്ങളായ്‌, വീഴും
നിദാഘത്തിനെക്ഷണാൽ നീരാവിയാക്കിക്കണ്ടും

എന്തിനോപുറപ്പെട്ടിട്ടെങ്ങുമേയെത്താത്തതാം
സഞ്ചാരിതൻ പരിക്ഷീണമാമുടലുമായ്‌
രണ്ടാമതൊന്നുംതന്നെ വീക്ഷിച്ചുനിൽക്കാൻ ക്ഷമാ-
സമ്പത്ത്‌ മാറാപ്പിലൊട്ടുമേ കരുതാത്തതാം
ആജന്മപഥികൻ, മോഹഭംഗങ്ങളെ സ്വന്തം
ക്ഷീണപാദങ്ങളാൽ മെതിച്ചേറിനടക്കുവാൻ
അകമുരുകിയുടൽ വെടിയുമുൽക്കപോലായ്‌
പകലറുതിയോളം മരണം മരിച്ചുകൊ-
ണ്ടകലങ്ങളിൽ, താരവിടവിൽ ലയിക്കുവാൻ,

ഒരുനാളുമേറിയിട്ടില്ലാത്ത കോണിതന്നൊ-
ടുവിലെപ്പടികഴിഞ്ഞെത്തുന്ന ശൂന്യമാം
കടവിൽ, --ദൂരെയാണക്കര, ഇല്ലാത്തോണിയും!


ചിത്രം: ഗൂഗിൾ വഴി
Powered By Blogger