2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ബോധി


ബോധി

അറിവേറെയില്ലാതിരുന്നപ്പൊഴത്രയും
ചെറുതായിരുന്നു എൻ ചിത്തഭാരം
അറിവേറിടുംതോറുമേറുന്നു ദുഃഖമെ-
ന്നറിയുന്നു; ബോധം വ്യഥതന്നെയെന്നോ!

സ്നേഹം തെളിക്കും വിളക്കിന്റെ വെട്ടമേ
മോഹിച്ചതില്ല ഞാൻ നിൻ നിഴൽ വട്ടവും
ചീർത്താന്ധകാരം തിമിർക്കുമെന്നുള്ളിലായ്‌
തീർത്തു വാതായനം വെട്ടം കടക്കുവാൻ
ഏതും നിനച്ചില്ലതിൽക്കൂടീ വായു വ-
ന്നൂതിക്കെടുത്തും വിളക്കിനെയെന്നു ഞാൻ

തമ്മിൽ പയറ്റാൻ ജനിച്ചോരു കാരണം
നമ്മൾക്കു മുന്നേ മരിച്ചു വീഴുമ്പൊഴും
യുദ്ധം നിറുത്താനരുതാതെ നമ്മളോ
ബദ്ധവീറോടേ പൊരുതിവീണല്ലെങ്കിൽ
അങ്കം കഴിഞ്ഞാ രണാങ്കണം വിട്ടുപോ-
യന്ത്യം വരിക്കുന്നനുചരൻ കയ്യിനാൽ!
അടരാടിനേടുവാനന്യർ നിർമ്മിച്ചതാം
പടവാളുമാത്രമായ്‌  നാമെന്നറിഞ്ഞുവോ!

അബ്ജവ്യൂഹങ്ങൾ വളഞ്ഞകപ്പെട്ടതാം
അർജ്ജുനപുത്രനായ്‌ ഭാവിച്ചിതെങ്കിലും
രഥഘോഷമില്ലാതെ രണഭൂമിയിൽ തീവൃ-
വ്യഥ പൂണ്ടിരിക്കും അതിഭീരുവായി
ബാണം തൊടുക്കാതെ, ചാപം കുലയ്ക്കാതെ
ഞാണറ്റ വില്ലായിരുന്നു ഞാൻ തേരിലായ്‌
അസ്ത്രം തറയ്ക്കയോ മെയ്യിൽ! അംഗങ്ങളോ
രക്താഭിഷിക്തമായ്ത്തീരുക! ഞെട്ടി ഞാൻ
എയ്യുകയില്ല ഞാൻ ക്രൂരം ശരങ്ങൾ തൻ
ശയ്യയും തീർക്കുകില്ലെന്നുറച്ചെങ്കിലും
ഗത്യന്തരം വേറെയില്ലെന്നു കാൺകയാൽ
അത്യന്ത ഖേദമോടെന്നടരാടി ഞാൻ
അംഗം മറന്നും നിണംവാർന്നുമാടിയാ
സംഗരം വെന്നാലുമില്ലെന്നിരുന്നാലും
ഇന്നറിയുന്നു ഞാനെൻശക്തിശ്രോതമായ്‌
അന്നേറ്റൊരമ്പുകൾ തൻ മുറിവായകൾ
മുറികൂടിയുണ്ടായ പാടുകൾ പുത്തനാം
അറിവിന്റെ ബോധിയാം ലിപികളെന്നും!

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പരിണാമം

പരിണാമം
വിണ്ണിലെ പ്രതിഭാസ
മിന്നെനിക്കറിയേണ്ട‍ീ
മണ്ണിന്റെയിതിഹാസ-
കാരകാ ചൊല്ലിത്തരൂ
പുരുഷനും പ്രകൃതി-
യുമീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ പാളിപ്പോയി?

മന്ദ്രമായുണരുന്ന
ഭൂവിലേക്കരുണിമാ-
സാന്ദ്രമാം പുലരിതൻ
പൊന്നൊളി  വീശുമ്പൊഴേ
ജാഗരത്താകും ജീവ
ജാലങ്ങൾക്കൊപ്പം തന്നെ
ആഗമദിനത്തിനെ
സ്വാഗതം ചെയ്തൂ നമ്മൾ
സുന്ദരസൂര്യോദയം
കൂപ്പുകൈകളാലഭി-
വന്ദനം ചെയ്യും പോലെ
കണ്ടിതു ശൈലാഗ്രങ്ങൾ
ഹരിത വനാഞ്ചലേ
വെള്ളിനീരിഴകളാൽ
ത്വരിതപതനങ്ങളെ
നെയ്ത സാനുക്കളും
അവിരളവാരിയായ്‌,
മേദുരശരീരയായ്‌
അവിരാമ നിർത്ധരി
സൈകത സ്പർശിയായ്‌
ഒഴുകിയ തെളിനീർ
പ്രവാങ്ങൾ പാരിലാ-
യെഴുതി വെളിവായൊ-
രു മാനുഷ സംസ്കൃതി
ആന്തരസംവേദന
ബദ്ധമായ്‌, കർമ്മ,ധർമ്മ,
ചിന്താബന്ധുര, സമ-
ഭാവമായൊരു സംസ്കൃതി.
നേട്ടമായ്‌,ജീവന ചട്ട
മായ്‌, മാർഗ്ഗദർശിയായ്‌
ഏട്ടിലെച്ചൊല്ലിൻപടി-
യാവതും പുലരവേ

ഏടുകൾ മാറീ,ചവുട്ടീ
ചുവടുകൾ മാറ്റീ
തേടിനാമിറങ്ങീയേതു
നൂതന മരീചിക
മണലാരണ്യം കൊടും
കാടായ്ക്കണ്ടൂ,പിന്നെ
ത്തണലിൽ ദ്രുമങ്ങളും
തെളിനീർത്തടാകവും
ധൂളീതൻ ശ്രംഗങ്ങളും
മിന്നുന്ന ചൂടിന്നഭ്ര-
പാളീയിലൂടേ ഒന്നാ-
യുദയാസ്തമയങ്ങളും.
ഉദിപ്പൂ വെളിച്ചം
പടിഞ്ഞാറ,തിൽപ്പെട്ടു
മദിപ്പൂ മനം മെയ്യ്‌
മറന്നർത്ഥവിഹീനമായ്‌
തന്നിൽനിന്നുയർന്നൊന്നും
വിടരേണ്ടതില്ലെല്ലാം
തന്നിലേക്കമരുവാൻ
മാത്രമാണെന്നാം മതം
കലിതാൻ ദൈവം, കൊടും
പകതാനതിൻ പൂജ
കൊലയും പെരുകുന്ന
കൊള്ളയും നൈവേദ്യമായ്‌
ഹരിതം പട്ടിൻ ചേല
യണിയും പ്രകൃത്യംമ്പേ
ദുരയായതിൽക്കൂടി
കണ്ണുവെയ്ക്കുന്നൂ മർത്ത്യർ
പുഴയെ പിഴപ്പിച്ചു
വിളയിൽ വിഷം ചേർത്തു
മഴയെക്കൂടി ദുഷി-
പ്പിച്ചെത്രനാൾ പുലരും നാം?
തനുവും മനവും
ചെറുതായ്‌ വാമനന്മാരായ്‌
ജനം,പുതുജീവിതൻ
പരിണാമമായിതോ?

പുരുഷനും പ്രകൃതിയു
മീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ മാറിപ്പോയി?
ചിത്രം; യാഹൂ വഴി

Powered By Blogger